ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റാത്തത് ഇരട്ടത്താപ്പെന്ന്

മണ്ണാർക്കാട്: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കൈയേറ്റമൊഴിഞ്ഞും ഭൂമി വിട്ടുകൊടുത്തും പ്രദേശവാസികൾ മാതൃക കാണിക്കുമ്പോൾ എം.ഇ.എസ് കല്ലടി കോളജ് പരിസരത്തെ എസ്.എഫ്.ഐയുടെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റാത്തത് വികസനത്തോടുള്ള ഇടതു സംഘടനകളുടെ ഇരട്ടത്താപ്പാണെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി. റോഡ് വികസനത്തിനായി ഗേറ്റും മതിലും പൊളിച്ച് സ്ഥലം വിട്ടുനൽകിയാണ് കോളജ് അധികൃതർ റോഡ് വികസനത്തിൽ മാതൃക കാണിച്ചത്. ഇവിടെ ഉണ്ടായിരുന്ന നഗരസഭ ബസ് സ്റ്റോപ്പും പൊളിച്ചുമാറ്റി. ബസ് സ്റ്റോപ്പ് വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന നിലപാട് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. മണ്ണാർക്കാട്ടെ റോഡ് വികസനത്തിനോട് സി.പി.എമ്മും ഇടത് പാർട്ടികളും അനുകൂലമാണെങ്കിൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്വമേധയാ പൊളിച്ചുകൊടുക്കാൻ അവർ തയാറാവണമെന്നും അല്ലാത്ത പക്ഷം പൊളിച്ചുനീക്കാൻ അധികൃതർ തയാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളജിനു മുമ്പിലെ എസ്.എഫ്.ഐയുടെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റാത്തത് ഇരട്ടത്താപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് അരുണ്‍ കുമാര്‍ പാലകുറുശ്ശി, ജില്ല ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍, നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക്ക് വറോടന്‍, അസീസ് കാര, അമീന്‍ നെല്ലിക്കുന്നന്‍, ഷാനു നിഷാനു, രാജന്‍ ആമ്പാടത്ത്, ഹാരിസ് തത്തേങ്ങലം, സിജാദ് അമ്പലപ്പാറ, നസീഫ് പാലക്കഴി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.