വിളവെടുത്ത മഞ്ഞ തണ്ണിമത്തനുമായി കരിഞ്ചാപ്പാടി പാറത്തൊടി സൈഫുല്ല
മലപ്പുറം: മക്കരപ്പറമ്പ് കരിഞ്ചാപ്പാടിയിൽ താരമായ മഞ്ഞ തണ്ണിമത്തൻ ഇക്കുറി വിളഞ്ഞത് കാച്ചിനിക്കാട് പാടത്ത്. നാല് ഏക്കറിൽ കൃഷി ചെയ്ത തണ്ണിമത്തന്‍റെ വിളവെടുപ്പ് തുടങ്ങി. സാധാരണപോലെ പുറത്ത് പച്ച നിറമാണെങ്കിലും ഇതിന്‍റെ അകം മഞ്ഞയാണ്. രുചിയിലും മുൻപന്തിയിൽ. വേനൽ കടുക്കുമ്പോൾ ദാഹശമനിയെന്നോണം ധാരാളം പേർ മഞ്ഞ തണ്ണിമത്തൻ തേടിയെത്താറുണ്ട്. കരിഞ്ചാപ്പാടിയിൽ മുമ്പ് 10 ഏക്കറിലായിരുന്നു കൃഷി. ഇത്തവണ ജല ദൗർലഭ്യം കാരണം കാച്ചിനിക്കാട് പാടത്തേക്ക് മാറി. രണ്ടര മാസം മുമ്പ് നാലേക്കറിൽ കൃഷിയിറക്കിയതിന്‍റെ ഫലമെന്നോണം 10 ടണിലധികം ഉൽപാദിപ്പിക്കാനായി.
മികച്ച യുവകർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കരിഞ്ചാപ്പാടി പാറത്തൊടി സൈഫുല്ലയും പിതാവ് കുഞ്ഞാലനുമാണ് കാച്ചിനിക്കാട് പാടത്ത് മഞ്ഞ തണ്ണിമത്തൻ കൃഷിയിറക്കിയത്. കരിഞ്ചാപ്പാടിയിൽ ഇപ്രാവശ്യം വിഷു പ്രമാണിച്ചുള്ള വെള്ളരി കൃഷി മാത്രമേ നടത്തിയുള്ളൂ. മഞ്ഞ തണ്ണിമത്തന് മുൻ വർഷങ്ങളിലെപ്പോലെ പ്രാദേശിക വിപണി കണ്ടെത്താനാണ് ശ്രമം. എങ്കിലും കോഴിക്കോട്ടുനിന്നുവരെ അന്വേഷിച്ച് വരാറുണ്ട്. പാടത്തുതന്നെ വിൽക്കാൻ വെക്കും. നോമ്പ് എത്തുന്നതോടെ ആവശ്യക്കാരും കൂടും. രണ്ട് ഏക്കറിൽ കിരൺ തണ്ണിമത്തനും കൃഷി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.