കോട്ടായി: എട്ട് തവണ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയകളെ അതിജീവിച്ച് അധ്യാപനത്തിലും സാമൂഹിക സേവനത്തിലും മാതൃകയായ കോട്ടായി ജി.എച്ച്.എസ്.എസിലെ യു.പി.എസ്.ടി അധ്യാപകൻ കെ.എ. അജേഷ് മാസ്റ്റർ നേരിടുന്ന ഭരണപരമായ പ്രതിസന്ധികളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെടുന്നു. കഴിഞ്ഞ ദിവസം ‘മാധ്യമം’ ദിനപത്രത്തിൽ ‘ഭിന്നശേഷി അധ്യാപകനോട് വിദ്യാഭ്യാസ വകുപ്പിന്റെ ക്രൂരത’ എന്ന തലക്കെട്ടിൽ വന്ന വാർത്ത വലിയ ജനശ്രദ്ധ നേടിയിരുന്നു.
സ്വകാര്യ ചാനലിന്റെ അവാർഡ് വേദിയിൽ വെച്ച് അജേഷ് മാസ്റ്റർ മുഖ്യമന്ത്രിക്ക് വാർത്തയുടെ കട്ടിങ്ങും നിവേദനവും സമർപ്പിച്ചിരുന്നു. അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ബന്ധപ്പെടാനായി ഫോൺ നമ്പർ ചോദിച്ചു വാങ്ങുകയും ചെയ്തു. തുടർന്ന്, മാധ്യമം നൽകിയ വാർത്തയുടെയും സമർപ്പിച്ച നിവേദനത്തിന്റെയും അടിസ്ഥാനത്തിൽ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ന്യായമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
45 ശതമാനം ഭിന്നശേഷിയുള്ള അജേഷ് മാസ്റ്റർ വോയ്സ് ആംപ്ലിഫയർ ഉപയോഗിച്ചാണ് ക്ലാസുകൾ എടുക്കുന്നത്. കൂടാതെ ‘അപ്പുണ്ണി ഏട്ടൻ വായനശാല’യുടെയും ‘പുസ്തകവണ്ടി’യുടെയും നേതൃത്വം വഹിച്ച് പാലക്കാട് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും മലയോര മേഖലകളിലുമായി അക്ഷരവെളിച്ചം എത്തിക്കുകയും ചെയ്യുന്നു.
മുൻ സർവീസിലെ ശമ്പളസംരക്ഷണവും കഴിഞ്ഞ ആറ് വർഷമായി തടഞ്ഞുവെച്ച പ്രൊബേഷനും പുനഃസ്ഥാപിച്ചു കിട്ടാനും 4.66 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള ഉത്തരവ് റദ്ദാക്കാനും മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ വേഗത്തിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അജേഷ് മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.