കോട്ടപ്പടി ബസ് സ്റ്റാൻഡിലെ നഗരസഭ മലിനജല സംസ്കരണ ശാല
മലപ്പുറം: കോട്ടപ്പടി ബസ് സ്റ്റാന്‍ഡിലെ നഗരസഭ മലിനജല സംസ്കരണ ശാലയിലെ ശുചിമുറി മഴക്കാലത്ത് നിറഞ്ഞ് കവിയുന്ന പ്രശ്നം പരിഹരിക്കാൻ പുതിയ ടാങ്ക് നിർമിച്ചേക്കും. മുനിസിപ്പൽ എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുനിസിപ്പൽ എൻജിനീയർ സ്ഥലം പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് കൂടുതൽ ആഴത്തിൽ സെപ്റ്റിക് ടാങ്ക് നിർമിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന നിർദേശമുള്ളത്. ഇതിനുള്ള ഫണ്ട് പദ്ധതി റിവിഷനിൽ വകയിരുത്തും. നിലവിലുള്ള സെപ്റ്റിക് ടാങ്ക് മഴക്കാലമെത്തിയാൽ നിറഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ്. ശുചിമുറി നിർമാണത്തിലെ അപാകതയാണ് പ്രശ്നത്തിന് കാരണം.
വിഷയം പരാതികൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. മുന്‍ ഭരണസമിതിയുടെ കാലത്താണ് കോട്ടപ്പടി ബസ് സ്റ്റാന്റില്‍ 28.5 ലക്ഷം രൂപ ചെലവില്‍ ശുദ്ധീകരണ ശാല സ്ഥാപിച്ചത്. ഇത് പിന്നീട് പ്രവര്‍ത്തനം നിലച്ചു.
30,000 ലീറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള സൗകര്യമുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനു സെപ്റ്റിക് മാലിന്യം ആവശ്യമാണ്. എന്നാൽ കേന്ദ്രത്തിലേക്ക് കക്കൂസ് മാലിന്യം കൊണ്ട് വരുന്നത് പ്രായോഗികമാകില്ലെന്ന് നഗരസഭ വിലയിരുത്തിയിരുന്നു. ഇതോടൊപ്പം മലിനജലത്തില്‍ നിന്നു ഓയില്‍ വേര്‍തിരിച്ചു നല്കിയാല് മാത്രമേ ജലശുദ്ധീകരണം നടപ്പാക്കാനാകൂ.
ഹോട്ടലിലെ മലിന ജലത്തില്‍ ഓയിലിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലുള്ളതാണ്. ഇക്കാരണത്താല്‍ ജലശുദ്ധീകരണ പ്രവൃത്തികള്‍ നടക്കുക പ്രയാസകരമായി. പദ്ധതി പ്രശ്നം പഠിക്കാൻ ഉപസമിതിയെ നഗരസഭ നിയോഗിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതിയാണ് വിഭാവനം ചെയ്ത തരത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയാതെ നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.