തിരൂർ നഗരത്തിലെ ഗതാഗത കുരുക്കിന് അവസാനമില്ല

കുരുക്കഴിയാതെ തിരൂർ നഗരം പലപ്പോഴും ഗതാഗത കുരുക്ക് മണിക്കൂറുകൾ നീളുന്നു തിരൂർ: തിരൂർ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. താഴെപ്പാലം, സിറ്റി ജങ്ഷൻ, പൂങ്ങോട്ടുകുളം എന്നിവിടങ്ങളിലാണ് ഗതാഗത കുരുക്ക് തുടർകഥയാവുന്നത്. ഇതുമൂലം മണിക്കൂറുകളോളം കുടുങ്ങി കിടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. രാവിലെ മുതൽ തന്നെ ഗതാഗത കുരുക്ക് തുടങ്ങുകയാണ്. ട്രാഫിക്ക് പൊലീസിന്റെ ഇടപെടലാണ് ഒരു പരിധി വരെ ആശ്വാസം നൽകുന്നത്. താഴെപ്പാലം, സിറ്റി ജങ്ഷൻ എന്നിവിടങ്ങളിലെ പുതിയ മേൽപാലങ്ങൾ തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ഒരുപരിധി വരെ പരിഹാരമാവും. നിലവിൽ താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായാലുടൻ ഗതാഗതത്തിനായി തുറക്കും. സിറ്റി ജങ്ഷൻ റെയിൽവേ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. കൂടാതെ, തിരൂർ-ചമ്രവട്ടം റോഡിൽ താഴെപ്പാലത്ത് ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്ന പുതിയ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. സെന്‍റ് മേരിസ് പള്ളി മുതൽ രാജിവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം വരെയാണ് പുതിയ മേൽപാലത്തിന് അനുമതി. ഇതിനായി 44 കോടി രൂപ അനുവദിച്ച് ഉത്തരവായതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചിരുന്നു. ഇതോടൊപ്പം അനിശ്ചിതത്വത്തിലായ പൊൻമുണ്ടം-പൊലീസ് ലൈൻ പദ്ധതി കൂടി യാഥാർഥ്യമാക്കാനായാൽ തിരൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.