നിയമസഭ തെരഞ്ഞെടുപ്പ്; പൊന്നാനിയുടെ മനമറിയാൻ

പൊന്നാനി: സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കാലഘട്ടം മുതൽ ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയ നാടാണ് പൊന്നാനി. ഇടതു പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണ്. ഒരു മുന്നണിയെയും തുടർച്ചയായി തുണച്ച പാരമ്പര്യം പൊന്നാനിക്ക് മുമ്പ് ഇല്ലെങ്കിലും കഴിഞ്ഞ നാല് അസംബ്ലി തെരഞ്ഞെടുപ്പുകളിലും പൊന്നാനി ഇടതുപക്ഷത്തോടൊപ്പമാണ് നിന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും മാറഞ്ചേരി, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുത്തു. പൊന്നാനി നഗരസഭയും വെളിയങ്കോട് പഞ്ചായത്തും മാത്രമാണ് ഇടതിനൊപ്പം നിന്നത്. മാറഞ്ചേരി ജില്ല ഡിവിഷനോടൊപ്പം ഇടതുകോട്ടയായ ചങ്ങരംകുളം ഡിവിഷനിലും ഇത്തവണ യു.ഡി.എഫ് ആണ് വിജയിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി. നന്ദകുമാർ 74,668 വോട്ടുകൾ (51.35%) നേടിയപ്പോൾ യു.ഡി.എഫിലെ അഡ്വ. എ.എം. രോഹിതിന് കിട്ടിയത് 57,625 വോട്ട് (39.63%) മാത്രം. 17,043 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നന്ദകുമാർ വിജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം പ്രതീക്ഷക്ക് മങ്ങലേൽക്കുന്ന ഫലമാണ് പൊന്നാനിയിലുണ്ടായത്. 1278 വോട്ടിന്‍റെ മുൻതൂക്കം കാലങ്ങൾക്ക് ശേഷമാണ് യു.ഡി.എഫിന് ലഭിച്ചത്. അഞ്ചാം തവണയും വിജയം സുനിശ്ചിതമാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നുണ്ടെങ്കിലും യു.ഡി.എഫും പ്രതീക്ഷയിലാണ്. മണ്ഡലത്തിലുണ്ടായ വികസനം മുൻനിർത്തിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന എൽ.ഡി.എഫിലെ അസ്വാരസ്യം മുതലെടുത്ത് വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. മുൻ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീറാണ് പൊന്നാനിയിലെ ഇടതുസ്ഥാനാർഥി. യു.ഡി.എഫിനായി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി കളത്തിലിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.

2021 നിയമസഭ

  • എൽ.ഡി.എഫ് 74,668
  • യു.ഡി.എഫ് 57,625
  • ഭൂരിപക്ഷം 17,043

2024 ലോക്സഭ

  • യു.ഡി.എഫ് 63995
  • എൽ.ഡി.എഫ് 48,579
  • എൻ.ഡി.എ 20,115
  • ഭൂരിപക്ഷം 15,416

2025 തദ്ദേശം

  • യു.ഡി.എഫ് 69438
  • എൽ.ഡി.എഫ് 68160
  • എൻ.ഡി.എ 13450
  • ഭൂരിപക്ഷം 1278
Tags:    
News Summary - Assembly elections; Ponnani's mind is clear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT