മലയാള സർവകലാശാലയിൽ നടക്കുന്ന സാഹിതി സാഹിത്യോത്സവം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
തിരൂർ: സാഹിത്യോത്സവങ്ങൾ പുതിയ കാഴ്ചകളുടെ ജാലകങ്ങൾ തുറക്കുന്നതായും ആഴത്തിലുള്ള ചർച്ചകൾ, സംവാദങ്ങൾ, പുതിയ ആശയങ്ങൾ എന്നിവ സാഹിത്യോത്സവങ്ങളിലൂടെ രുപപ്പെടുന്നതായും സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു.
മലയാള സർവകലാശാല സാഹിത്യോത്സവം സാഹിതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാനന്തര ഏകാന്തത എന്ന സാഹിതിയുടെ പ്രമേയം വ്യത്യസ്തമാണ്. ഏകാന്തത സാഹിത്യകാരനും വായനക്കാരനും ഒരുപോലെ ആവശ്യമാണ്. ഏകാന്തതയിൽനിന്നു മാത്രമേ വലിയ ആശയങ്ങളും രചനകളും ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുസ്തക വ്യവസായങ്ങളിൽ ലോകത്തിൽ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യക്കും ഇടംപിടിക്കാനായി. പുസ്തകങ്ങളുടെ വലിയ ലോകം കേരളത്തിലുമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളെ മറികടന്ന് മലയാള പുസ്തകങ്ങൾ ധാരാളം വിറ്റഴിക്കപ്പെടുന്നതായും എം. മുകുന്ദൻ പറഞ്ഞു.
രംഗശാലയിൽ നടന്ന പരിപാടിയിൽ സാഹിതി ഫെസ്റ്റിവൽ ബുക്കിന്‍റെ പ്രകാശനം കെ.പി. രാമനുണ്ണി നിർവഹിച്ചു. രജിസ്ട്രാർ ഇൻ ചാർജ് കെ.എം. ഭരതൻ അധ്യക്ഷത വഹിച്ചു. സർവകലാശാല നിർവാഹക സമിതി അംഗം ഡോ. ജി. സജ്ന, സാഹിതി ജനറൽ കൺവീനർ ഡോ. അശോക് ഡിക്രൂസ്, ഐ.ക്യു.എ.സി പ്രതിനിധി ഡോ. ആർ. ധന്യ, വിദ്യാർഥി യൂനിയൻ ചെയർപേഴ്സൻ തമീം റഹ്മാൻ, അധ്യാപക പ്രതിനിധി ഡോ. കെ. ബാബുരാജ്, സാഹിത്യപഠന സ്കൂൾ ഡയറക്ടർ ഡോ. കെ. ശുഭ എന്നിവർ പങ്കെടുത്തു.
രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവം ബുധനാഴ്ച സമാപിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സാഹിതി പുരസ്കാരങ്ങൾ എൻ.എസ്. മാധവൻ വിതരണം ചെയ്യും.
തിരൂർ: മലയാള സർവകലാശാലയിൽ നടക്കുന്ന സാഹിതി സാഹിത്യോത്സവത്തിൽ ശ്രദ്ധേമായി ശിൽപ കല ക്യാമ്പ്. സാഹിതിയുടെ പ്രമേയം മനുഷ്യാനന്തര ഏകാന്തത എന്ന വിഷയത്തിൽ സിമന്‍റ് ബ്ലോക്കുകളിലാണ് കലാകാരൻമാർ ശിൽപങ്ങൾ തയാറാക്കുന്നത്. വിനോദ് ആലത്തിയൂരിന്‍റെ നേതൃത്വത്തിൽ സതീഷ് ചളിപ്പാടം, സന്തോഷ് ഒഴൂർ, മണികണ്ഠൻ പത്തമ്പാട് എന്നിവർ ചേർന്നാണ് ശിൽപ്പങ്ങൾ നിർമിക്കുന്നത്. സർവകലാശാലയിലെ ഗ്രാംഷി സ്ക്വയറിലാണ് ക്യാമ്പ് നടക്കുന്നത്. ശിൽപങ്ങൾ സർവകലാശാല കാമ്പസിൽ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.