ശ്രീജിത്ത്
തിരൂർ: വാട്‌സ്‌ആപ്പ് വഴി മതസ്പർധ പരത്തുന്ന വ്യാജസന്ദേശമുണ്ടാക്കി പ്രചരിപ്പിച്ച കേസിൽ ഒരാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയും കാരത്തൂരിൽ താമസക്കാരനുമായ വയ്യാട്ട് കിഴക്കേതിൽ ശ്രീജിത്തിനെയാണ് (46) അറസ്റ്റ് ചെയ്തത്. കാട്ടിലങ്ങാടിയിലുള്ള തന്റെ സ്ഥാപനത്തിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ കുടുംബശ്രീയിൽ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം നൽകിയതിനെ തുടർന്ന് മുസ് ലിം സമുദായത്തിൽപ്പെട്ട ചിലർ സ്ഥാപനം അടപ്പിച്ചെന്നും സ്ഥാപനം തുറക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് സന്ദേശം പ്രചരിപ്പിച്ചത്.
സ്ഥാപനത്തിലെ ഏകദേശം 20,000 രൂപ വിലവരുന്ന സാധനങ്ങൾ എടുക്കാനും അനുവദിക്കുന്നില്ലെന്നും ഇത് പാകിസ്താനാണോയെന്ന രീതിയിലുള്ള പരാമർശങ്ങളും ഇതിലുണ്ടായിരുന്നു. തനിക്ക് പിന്തുണ നൽകാൻ കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ട് വരണമെന്നും സഹകരിക്കുന്നവർ ബന്ധപ്പെടണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇതെല്ലാം വ്യാജമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ മുമ്പ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നള പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.