മൂന്ന് നിലകളിലുള്ള ഹോട്ടലിന്‍റെ രണ്ട് നിലകള്‍ പൂര്‍ണമായി കത്തിനശിച്ചു കൊണ്ടോട്ടി: നഗരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടോട്ടിയില്‍ വന്‍ അഗ്നിബാധ. ദേശീയപാത ബൈപാസില്‍ 17 നടുത്ത് പ്രവര്‍ത്തിക്കുന്ന എ വണ്‍ ഫാമിലി റസ്റ്റോറന്റിനാണ് തീപിടിച്ചത്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മുകളിലെ രണ്ട് നിലകള്‍ പൂര്‍ണമായും താഴത്തെ നില ഭാഗികമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് തീയണച്ചത്. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പടരാഞ്ഞതിനാല്‍ വന്‍ ദുരന്തം വഴിമാറി. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ഹോട്ടലിന്റെ മുന്നിലെ തന്തൂരി അടുപ്പില്‍നിന്ന് ഒന്നാം നിലയിലേക്ക് തീപടരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും ഇറങ്ങിയോടി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനിടെ മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റെത്തി ഹോട്ടലിനോട് ചേര്‍ന്ന മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞു. ഇതിനിടെ മലപ്പുറത്ത് നിന്നും മീഞ്ചന്തയില്‍ നിന്നും രണ്ട് യൂനിറ്റുകൾ വീതവും കോഴിക്കോട് ബീച്ച്, മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഫയര്‍ യൂനിറ്റുകളും എത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. കരിപ്പൂരില്‍ നിന്നെത്തിച്ച വിമാനത്താവള അതോറിറ്റിയുടെ ആധുനിക ഫയര്‍ യൂനിറ്റ് മുന്‍വശത്ത് പടര്‍ന്ന തീയണച്ചു. തുടർന്ന് അഗ്നിരക്ഷ ജീവനക്കാര്‍ കെട്ടിടത്തിനകത്ത് കടന്നാണ് പൂര്‍ണമായും അണച്ചത്. വൈകുന്നേരം ആറോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. ആദ്യ രണ്ട് നിലകളിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. കരിപ്പൂര്‍ കരുവാങ്കല്ല് കണ്ണഞ്ചിറ കെ.സി. ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ആകെ നാശനഷ്ടം വിലയിരുത്തുന്നതേയുള്ളൂ. ജില്ല ഫയര്‍ ഓഫിസര്‍ എസ്.എല്‍. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ടി.ഡി.ആര്‍.എഫ് അംഗങ്ങളും സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരും നാട്ടുകാരും പങ്കെടുത്തു. ഡിവൈ.എസ്.പി കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ പഴയങ്ങാടി റോഡ് വഴി തിരിച്ചുവിട്ടതിനാല്‍ ഗതാഗത തടസ്സമുണ്ടായില്ല. mpg kdy 1 fire: കൊണ്ടോട്ടിയിലെ എ വണ്‍ റസ്‌റ്റോറന്റിന് തീപിടിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.