സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാം -ജോസ് കെ. മാണി

കോട്ടയം: മുന്നണി പ്രവേശനത്തില്‍ സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ജോസ് കെ. മാണി എം.പി. ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും അഭിപ്രായങ്ങളും അജണ്ടയും കാണും. അതനുസരിച്ച് കാനം രാജേന്ദ്രന്‍ രാഷ്ട്രീയ അഭിപ്രായം പറയുന്നതില്‍ എന്തു തെറ്റാണുള്ളത്. ഞങ്ങളുടെ അഭിപ്രായം ഞങ്ങളും പറയും. സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകാനാണ് കേരള കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. മുന്നണി പ്രവേശനത്തിൽ ഉചിതസമയത്ത് തീരുമാനമെടുക്കും. എല്ലാവരും കേരള കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളുടെ ശക്തിയെക്കുറിച്ച് എല്ലാമുന്നണിക്കും ബോധ്യമുണ്ട്. ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സംഘടന തീരുമാനങ്ങളും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് എം അടിത്തറയുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ലക്ഷ്യം. ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നത് നുണപ്രചാരണമാണ്. കെ.എം. മാണിക്ക് ഒപ്പം ഉണ്ടായിരുന്നവർ എങ്ങോട്ടും പോകില്ല. കോൺഗ്രസുമായി ചർച്ചക്കില്ല. അറുത്തുമാറ്റിയവരുമായി എന്തു ചർച്ചയാണ് നടത്തേണ്ടത്. കേരള കോൺഗ്രസ് ചിന്താഗതിയുള്ള പലരുമായും ചർച്ച നടത്തുന്നുണ്ടെന്നും മുൻ എം.എൽ.എമാരും ചർച്ചയുടെ ഭാഗമാണെന്നും ജോസ് കെ. മാണി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതിനു ശേഷമല്ലേ നിയമസഭയെന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.