വനിത സഹകരണ സംഘം ധനാപഹരണ കേസ്: കലക്ഷൻ ഏജൻറിന് ശിക്ഷ

ഇരിക്കൂർ: പ്രമാദമായ ഇരിക്കൂർ വില്ലേജ് വനിത സഹകരണ സംഘം ധനാപഹരണ കേസിൽ ദിനനിക്ഷേപ കലക്ഷൻ ഏജൻറ് ആയിരുന്ന കെ.കെ. റോജയെ കുറ്റക്കാരിയെന്നുകണ്ട് കോടതി ശിക്ഷിച്ചു. സംഘത്തിലെ കലക്ഷൻ ഏജൻറ് ആയിരുന്ന റോജ 2006-2007 കാലഘട്ടത്തിൽ നൂറുകണക്കിന് നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ സംഘത്തിലടക്കാതെ അപഹരിച്ചുവെന്ന് കാണിച്ച് സംഘം നൽകിയ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ആർ. അനിതയാണ് ശിക്ഷിച്ചത്. ഒരുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ദിനനിക്ഷേപ പിരിവുകൾക്ക് രസീത് നൽകാതെയും ചിലർക്ക് വ്യാജ രസീതും വ്യാജ പാസ്ബുക്കും നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. ദിന നിക്ഷേപത്തിന് പുറമെ, സ്ഥിര നിക്ഷേപം നടത്താനായി റോജയെ ഏൽപിച്ച വലിയ തുകകളും സംഘത്തിൽ ഏൽപിക്കാതെ അപഹരിക്കപ്പെട്ടു. അതുകൂടാതെ, സംഘത്തിൽ നിന്നും വായ്പയെടുത്ത പലരും തിരിച്ചടവിനായി റോജയെ വിശ്വസിച്ചേൽപിച്ച തുകകളും സംഘത്തിൽ അടക്കുകയുണ്ടായില്ല. നിത്യവേതനക്കാരും വീട്ടമ്മമാരുമാണ് തട്ടിപ്പിന് ഇരയായവരിൽ അധികവും. പ്രോസിക്യൂഷനുവേണ്ടി ഹൈകോടതി നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എം. ഗോവിന്ദൻകുട്ടി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.