കമ്പനിയുടെ പുരോഗതി കെൽട്രോൺ എം.ഡി അട്ടിമറിക്കുന്നുവെന്ന്

കല്യാശ്ശേരി: മാങ്ങാട്ടുപറമ്പിലെ കണ്ണൂർ കെൽട്രോൺ എം.ഡി വസ്തുതകൾ മൂടിവെച്ച് കമ്പനിയുടെ പുരോഗതി അട്ടിമറിക്കുകയാണെന്ന് കെൽട്രോൺ എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എം.ഡി പുറത്തുവിടുന്ന പല വിവരങ്ങളും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 -20 വർഷത്തിൽ രണ്ടു കോടിയോളം രൂപ വിറ്റുവരവിലൂടെ ലാഭമുണ്ടാക്കിയെന്നാണ് പറയുന്നത്. ശുദ്ധ അസംബന്ധമാണിത്. കമ്പനിയിൽനിന്നും ചുരുങ്ങിയ കാലയളവിൽ മാത്രം 200ൽ പരം ജീവനക്കാരാണ് പിരിഞ്ഞുപോയത്. കൂടാതെ ബാങ്ക് കമ്പനിക്ക് രണ്ട് ശതമാനം പലിശയിളവാണ് മുൻവർഷം നൽകിയത്. സ്ഥിരം ജീവനക്കാരുടെ സ്ഥാനത്ത് കേവലം 400 രൂപ വാങ്ങുന്ന താൽക്കാലിക ജീവനക്കാരാണ് കമ്പനിയിലുള്ളത്. ജീവനക്കാരുടെ ശമ്പളം വകയിലെ ചെലവിനത്തിലെ കുറവും ബാങ്ക് പലിശയിനത്തിൽ ലഭിച്ച ഇളവും കൂടി ചേർത്ത് ചുരുങ്ങിയത് നാലു കോടിയാണ് കമ്പനിക്ക് ലഭിച്ചത്. ഈ വരുമാനം വെച്ചാണ് രണ്ട് കോടി ലാഭമുണ്ടെന്നുപറഞ്ഞ് കമ്പനി മേധാവി മേനി നടിക്കുന്നത്. 25 വർഷമായിട്ടും സ്ഥിരം നിയമനമില്ലാതെ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നതിന് ഒരുനടപടിയും എം.ഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ യൂനിയൻ നേതാക്കളായ എം.പി. ഇസ്മായിൽ, എ. രാമകൃഷ്ണൻ, സി. ഗണേശൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.