കോഴിക്കോട്: കൃത്യമായ ആസൂത്രണത്തിലൂടെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ല എന്ന നിലയിൽനിന്ന് രോഗം നിയന്ത്രിച്ച് രോഗ സ്ഥിരീകരണ നിരക്ക് 10ൽ താഴെയെത്തിച്ചിരിക്കുകയാണ് കോഴിക്കോട്. ജില്ല ഭരണകൂടത്തിെൻറയും ആരോഗ്യ വകുപ്പിെൻറയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടിയാണ് പ്രവർത്തനങ്ങൾ നടന്നത്. മാർച്ച് 14 മുതലാണ് രണ്ടാം തരംഗം ശക്തി പ്രാപിച്ചത്. എന്നാൽ, 2020 മാർച്ചിൽതന്നെ ഇത്തരമൊരു സാഹചര്യം നേരിടാൻ വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു.
തുടക്കത്തില്‍തന്നെ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ കേന്ദ്രീകൃത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ജില്ലയില്‍ നടപ്പാക്കി. ജില്ലയിൽ ദിവസം 10,000 സാമ്പിളുകൾ പരിശോധിക്കാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനങ്ങൾ. പഞ്ചായത്തുകളിൽ 90, മുനിസിപ്പാലിറ്റികളിൽ 250, കോർപറേഷനിൽ 2000 വീതമായിരുന്നു സാമ്പ്ൾ പരിശോധനക്ക് ലക്ഷ്യമിട്ടതെങ്കിലും 20,000ത്തിനടുത്ത് പരിശോധനകൾ ദിനേന നടന്നു. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും നടപ്പാക്കുന്നതിലും മുഴുവന്‍ വകുപ്പുകളുടെയും സഹകരണം ഉറപ്പുവരുത്തി.
കോവിഡിനെ നേരിടുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന പങ്കാണ് വഹിച്ചത്. 26 പ്രധാന ടീമുകളാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കോവിഡ് ബാധിതരായവരുടെ വിവരശേഖരണവും പരിശോധനയും നിയന്ത്രണപ്രവര്‍ത്തനങ്ങള്‍, ആശുപത്രി മാനേജ്മെൻറ്, േഡറ്റ മാനേജ്മെൻറ്, ആശുപത്രികളുടെ സജ്ജീകരണം, ഒന്നാംതല-രണ്ടാംതല ചികിത്സകേന്ദ്രങ്ങൾ, ഗൃഹവാസ പരിചരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ഓക്സിജന്‍ ലഭ്യമാക്കല്‍, ശക്തമായ നിരീക്ഷണ സംവിധാനം തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു.
480ലേറെ സെക്ടറൽ മജിസ്ട്രേറ്റുകൾ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ആർ.ആർ.ടികളുമായി ചേർന്ന് വാർഡ്തല പ്രവർത്തനങ്ങളും രോഗിനിരീക്ഷണവും കാര്യക്ഷമമാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂമുകൾ സജ്ജീകരിച്ചു.
ലോക്ഡൗണിനുമുമ്പുതന്നെ ഞായറാഴ്ച നിയന്ത്രണങ്ങൾ, സന്ദർശക വിലക്ക്, ഷോപ്പുകളിൽ പ്രവേശിക്കാവുന്ന ആളുകൾക്ക് നിയന്ത്രണം, വാഹനങ്ങളിൽ യാത്രക്കാർക്ക് നിയന്ത്രണം, വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശക നിയന്ത്രണം, രാത്രി കർഫ്യൂ എന്നിവ നടപ്പാക്കി. ടി.പി.ആർ കൂടുതലുള്ള സ്ഥലങ്ങളിൽ നിയന്ത്രിതമേഖല തിരിച്ച് നിയന്ത്രണം ശക്തമാക്കി. മേയ് ആദ്യവാരങ്ങളിൽ ടി.പി.ആർ 28-30 ശതമാന നിരക്കിലായിരുന്നു.
രോഗലക്ഷണമില്ലാതെ വീട്ടിൽ കഴിയുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്തുന്നുവെന്ന് കണ്ട് നിരീക്ഷണം ശക്തമാക്കി. മരണനിരക്ക് കുറക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ സമിതി രൂപവത്കരിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കാൻ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിച്ചു. 50 കിടക്കകളുള്ള എല്ലാ ആശുപത്രിയിലും കോവിഡ് ചികിത്സ ഉറപ്പാക്കി.
റാപ്പിഡ് റെസ്പോണ്‍സ് ടീം, എന്‍ഫോഴ്സ്മെൻറ് ടീം, ഇന്‍സിഡൻറ് കമാന്‍ഡേഴ്സ് എന്നിവര്‍ കര്‍ശന നിരീക്ഷണം നടപ്പാക്കി. ആംബുലന്‍സ് കണ്ട്രോള് റൂം, ജില്ല ഓക്സിജന്‍ വാര് റൂം, രോഗീക്ഷേമ കാള്‍സെൻറര്‍, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, മൊബൈല്‍ ടെസ്റ്റിങ് യൂനിറ്റ് എന്നീ സംവിധാനങ്ങളിലൂടെയാണ് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. പകര്‍ച്ചവ്യാധി പ്രതിരോധം തീര്‍ക്കാന്‍ സമൂഹത്തിെൻറ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യം ആസൂത്രണത്തിലും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലും ഉറപ്പുവരുത്താന്‍ ജില്ല ഭരണകൂടത്തിന് കഴിഞ്ഞുവെന്ന് ജില്ല കലക്ടർ എസ്. സാംബശിവറാവു അറിയിച്ചു.
കോഴിേകാട്: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി താരതമ്യേന കുറഞ്ഞ ടി.പി.ആർ ആണ് രേഖപ്പെടുത്തിയത്. മൂന്നു ദിവസമായി 10 ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജൂൺ ആറിന് 9.55, ഏഴിന് 11.21, എട്ടിന് 11.80, ഒമ്പതിന് 10.87, 10ന് 9.84, 11ന് 9.41 ശതമാനം എന്നിങ്ങനെയാണ് രോഗ സ്ഥിരീകരണ നിരക്ക്.
15 ശതമാനത്തിന് മുകളില്‍ ടി.പി.ആര് ഉള്ള തദ്ദേശസ്ഥാപനങ്ങള്‍ 'വെരി ഹൈ കാറ്റഗറി' യായും 20 ശതമാനത്തിന് മുകളിലുള്ളവ 'ക്രിട്ടിക്ക'ലായും 25 ശതമാനത്തിന് മുകളിലുള്ളവ 'ഹൈലി ക്രിട്ടിക്കല്‍' തദ്ദേശസ്ഥാപനങ്ങളുമായി വേര്‍തിരിച്ചിട്ടുണ്ട്. പ്രതിവാര ടി.പി.ആർ പ്രകാരം മൂന്നു തദ്ദേശസ്ഥാപനങ്ങളാണ് 20 ശതമാനത്തിന് മുകളിലുള്ളത്. പെരുമണ്ണ -23, പെരുവയൽ- 22, കാരശ്ശേരി -22 എന്നിങ്ങനെയാണ് നിരക്കുകൾ. 15 - 20 ശതമാനത്തിൽ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. കുന്നമംഗലം 19, മുക്കം 19, മണിയൂർ 18, ഫറോക്ക് 18, പുതുപ്പാടി 16, ചാത്തമംഗലം 16, മാവൂർ 16, ചേളന്നൂർ 16, ഒളവണ്ണ 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.