ഷിനോജ്
കോഴിക്കോട്: ബിവറേജ് ഷോപ്പുകൾ അവധിയാവുന്ന ദിവസങ്ങളിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്നയാളെ പൊലീസ് പിടികൂടി. എലത്തൂർ സ്വദേശി ആശാരിപ്പുരക്കൽ ഷിനോജ് (50) ആണ് പിടിയിലായത്.
12 കുപ്പി ഇന്ത്യൻനിർമിത വിദേശമദ്യവും ചില്ലറവിൽപന നടത്തിയിരുന്ന മദ്യവുമാണ് ഡെപ്യൂട്ടി പൊലീസ് കമീഷണർ എ. ശ്രീനിവാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും പിടികൂടിയത്.
എലത്തൂർ റെയിൽവേ അണ്ടർപാസിന് സമീപത്ത് വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പല തവണകളായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽനിന്ന് വാങ്ങുന്ന മദ്യം അവധിദിവസങ്ങളിൽ വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു.
ആവശ്യക്കാർ ഫോൺ ചെയ്യുന്നതിനനുസരിച്ച് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കലാണ് പതിവ്. പ്രതിയുടെ സ്കൂട്ടറിലാണ് മദ്യം സ്റ്റോക്ക് ചെയ്യാറുള്ളത്. ചില്ലറവിൽപനക്കുള്ളത് അരയിലാണ് വെക്കാറ്. എലത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കോരപ്പുഴ ഭാഗങ്ങളിലും വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.
500 മുതൽ 600 രൂപവരെ വിലയിട്ടാണ് ഇയാൾ വിൽക്കുന്നത്. അവധിദിവസങ്ങളിൽ അതിഥി തൊഴിലാളികൾക്കാണ് വിൽപന നടത്തിയിരുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, എലത്തൂർ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ ജയേഷ് വാര്യർ, സീനിയർ സി.പി.ഒ രാഹുൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.