കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരിപ്പാതയാക്കുന്നതിന് മുന്നോടിയായുള്ള സ്ഥലമൊരുക്കൽ പ്രവൃത്തികൾ ദ്രുതഗതിയിൽ. പാതയുടെ അതിരുകളും മറ്റും കണ്ടുപിടിക്കാൻ കാടും മണ്ണും നീക്കി വൃത്തിയാക്കുന്ന പണി പൂളാടിക്കുന്ന്, അമ്പലപ്പടി ഭാഗത്ത് തുടങ്ങി. റോഡിനിരുവശവുമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്ന പണി ആഴ്ചകൾക്കുമുമ്പ് തുടങ്ങിയിരുന്നു. കരാറെടുത്ത ഹൈദരാബാദിലെ കൃഷ്ണമോഹൻ കൺസ്ട്രക്ഷൻ (കെ.എം.സി) ബൈപാസിെൻറ രൂപരേഖ ദേശീയപാത അതോറിറ്റിക്ക് നൽകിയിരുന്നു. ഇവ ഉപരിതല ഗതാഗത വകുപ്പിന് ഉടൻ കൈമാറും. കരാറുകാർ ഡല്‍ഹിയിലെത്തി രൂപരേഖ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ടാണ് നൽകുക. കമ്പനിയുടെ ജോലിക്കാരെ കോഴിക്കോട്ടെത്തിച്ച് റോഡ് നിർമാണം ഉടൻ തുടങ്ങണം. ഒന്നര മാസത്തിനകം മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി പണി തുടങ്ങി രണ്ടു കൊല്ലത്തിനകം തീർക്കുകയാണ് ലക്ഷ്യം.
മരങ്ങള്‍ മുറിച്ചുകഴിഞ്ഞാൽ വൈദ്യുതിലൈനുകളും മറ്റും മാറ്റണം. നിലവിൽ ബൈപാസിലെ പുറക്കാട്ടിരി, കോരപ്പുഴ, മാമ്പുഴ, അറപ്പുഴ പാലങ്ങൾ കഷ്ടിച്ച് നാലുവരിയുടെ വീതിയിലാണ്. ഇവക്ക് സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്നതടക്കമുള്ളവയാണ് രൂപരേഖ. മലാപ്പറമ്പ്, േവങ്ങേരി ജങ്ഷനുകളിൽ ബാലുശ്ശേരി റോഡിെൻറയും വയനാട് റോഡിെൻറയും അടിയിലൂടെയാണ് ബൈപാസ് കടന്നുപോവുക.
ഇവിടങ്ങളിലെ അടിപ്പാലങ്ങൾക്കൊപ്പം വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര തുടങ്ങി ഏഴിടത്ത് മേൽപാലങ്ങളും വരും. രാമനാട്ടുകരയിലും തൊണ്ടയാടും ഇപ്പോഴുള്ളതിനു പുറമേയാണ് സമാന്തരമായി കൂടുതൽ പാലം വരുക. മൊകവൂർ, അമ്പലപ്പടി തുടങ്ങി നിരവധി അണ്ടർപാസുകളും കൊടൽ നടക്കാവിൽ ഫൂട്ട്ഓവർ ബ്രിഡ്ജും എല്ലാമായി കിലോമീറ്ററിന് 65 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.