കോഴിക്കോട്: ഉത്തരത്തിലുള്ളത് കിട്ടി; കക്ഷത്തുള്ളത് പോയി -ഇതാണ് ജില്ലയിൽ മുസ്ലിം ലീഗിെൻറ അവസ്ഥ. കഴിഞ്ഞതവണ കോഴിക്കോട് സൗത്തും കുറ്റ്യാടിയും നേടി യു.ഡി.എഫിെൻറ മാനം കാത്ത ലീഗിന് ഇത്തവണ കോഴിക്കോട് സൗത്തും കുറ്റ്യാടിയും നഷ്ടപ്പെട്ടു. സൗത്തിൽനിന്ന് സുരക്ഷിത താവളം തേടി കൊടുവള്ളിയിലെത്തി കാരാട്ട് റസാഖിൽനിന്ന് എം.കെ. മുനീർ തിരിച്ചുപിടിച്ചപ്പോഴാണ് കക്ഷത്തുള്ള സൗത്ത് നഷ്ടമായത്. ഏറക്കുറെ സുരക്ഷിത വിജയം നേടുമെന്ന് പ്രതീക്ഷിച്ച കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയുടെ അപ്രതീക്ഷിത വരവോടെ ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ലക്ക് കാലിടറി.
കോഴിക്കോട് സൗത്തിൽ അത്രയൊന്നും പ്രമുഖനല്ലാത്ത ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിനോട് നൂർബിന റഷീദിന് തോൽക്കേണ്ടിവന്നത് പാർട്ടിക്ക് കനത്ത തിരിച്ചടിയായി. ഇതിന് സംസ്ഥാന നേതൃത്വത്തോട് ജില്ല നേതാക്കൾക്ക് മറുപടി പറയേണ്ടിവരും. ഇവിടെ കോൺഗ്രസ് വോട്ടുകൾ സമാഹരിക്കുന്നതിലും പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ.
കുന്ദമംഗലത്ത് നേരത്തെ യു.സി. രാമനിലൂടെ വിജയക്കൊടി പാറിച്ച ലീഗ് അതേ മാതൃകയിൽ ഇത്തവണ കോൺഗ്രസുകാരനായ ദിനേശ് പെരുമണ്ണയെ നിർത്തി പരീക്ഷിച്ച സംസ്ഥാന നേതൃത്വത്തിെൻറ നിലപാടും വിമർശനവിധേയമായി. ഇവിടെ ജാതിവോട്ടുകൾ സമാഹരിച്ച് വിജയം നേടാമെന്ന അതിമോഹത്തിനാണ് പി.ടി.എ റഹീം തിരിച്ചടി നൽകിയത്. തിരുവമ്പാടിയിൽ യു.ഡി.എഫ് ആധിപത്യ പഞ്ചായത്തുകളിൽപോലും പ്രതീക്ഷിച്ച ലീഡ് നേടാൻ സി.പി. ചെറിയമുഹമ്മദിനായില്ല.
ഇവിടത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലും പാർട്ടി പരാജയപ്പെട്ടു. അധികമായി ലഭിച്ച പേരാമ്പ്രയിലും സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാത്ത സാഹചര്യവും വിമർശനവിധേയമാകും.
കൊടുവള്ളി: മുസ്ലിം ലീഗിന് കൊടുവള്ളിയിൽ നഷ്ടമായ പ്രതാപം വീണ്ടെടുക്കാൻ മത്സര രംഗത്തിറങ്ങിയ ഡോ.എം.കെ.മുനീറിെൻറ വിജയം മിന്നുന്നതായി. 6344 വോട്ടിെൻറ ഭൂരിപക്ഷമാണ് ലഭിച്ചത്. രാവിലെ എട്ടിന് സർവിസ് വോട്ടുകളാണ് ആദ്യം എണ്ണിയത്.ഇതിൽ 50 വോട്ടുകളുടെ ലീഡ് മുനീർ നേടി. തുടർന്ന് ബൂത്ത് അടിസ്ഥാനത്തിൽ വോട്ടുകൾ എണ്ണിത്തുടങ്ങി.
കട്ടിപ്പാറ പഞ്ചായത്ത് ഉൾപ്പെട്ട ആദ്യ റൗണ്ട് വോട്ട് എണ്ണിയപ്പോൾ 36 വോട്ടിന് കാരാട്ട് റസാഖ് മുന്നിൽനിന്നു. തുടർന്ന് താമരശ്ശേരി പഞ്ചായത്ത് ഉൾപ്പെട്ട രണ്ടാം റൗണ്ട് എണ്ണിയതോടെ 644 വോട്ടുകൾക്ക് വീണ്ടും കാരാട്ട് റസാഖ് ലീഡ് നിലനിർത്തി. കട്ടിപ്പാറയിൽ നിന്നും എൽ.ഡി.എഫിന് കാര്യമായ ഭൂരിപക്ഷം നേടാനായില്ല. തുടർന്ന് നടന്ന എട്ട് റൗണ്ടിലും എം.കെ.മുനീറിനാണ് ഭൂരിപക്ഷം നിലനിർത്താനായത്.
തുടർന്ന് എണ്ണിയ മൂന്നാം റൗണ്ടിൽ 132 ഉം ഓമശ്ശേരി പഞ്ചായത്തിലെ ബൂത്തുകൾ ഉൾപ്പെട്ട നാലാമത്തെ റൗണ്ടിൽ 1528 വോട്ടിെൻറയും ലീഡ് മുനീർ നേടി. മുസ്ലിം ലീഗ് ശക്തികേന്ദ്രമായ കൊടുവള്ളി നഗരസഭയുൾപ്പെടെ അഞ്ചാമതായി എണ്ണിയ റൗണ്ടിൽ 1898 ഉം കിഴക്കോത്ത് പഞ്ചായത്തുൾപ്പെടുന്ന ആറ്, ഏഴ് റൗണ്ടുകളിൽ 2822 ഉം 4541 ഉം ഭൂരിപക്ഷം നിലനിർത്താനായി.
ഇടതുപക്ഷത്തിന് വോട്ടുകൾ നേടാനാകുമെന്ന് കരുതിയ നരിക്കുനി ഗ്രാമപഞ്ചായത്ത് ഉൾപ്പെട്ട ബൂത്തുകളുള്ള എട്ട്, ഒമ്പത് റൗണ്ടിലും 4756 ഉം 5664 ഭൂരിപക്ഷമാണ് മുനീറിന് തുണയായത്. വൈകീട്ട് മടവൂർ പഞ്ചായത്ത് ഉൾപ്പെട്ട പത്താമത്തെ അവസാന റൗണ്ട് വോട്ടുകൾ എണ്ണി പൂർത്തിയായപ്പോൾ ഡോ.എം.കെ. മുനീർ 6344 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയം കൈവരിച്ചു.
വോട്ടെണ്ണൽ തുടങ്ങി 8.40 ഓടെ മുനീർ വോട്ടെണ്ണൽ കേന്ദ്രമായ കൊടുവള്ളി കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂളിലെത്തി പ്രവർത്തകരെക്കണ്ട് മടങ്ങി. തുടർന്ന് വിജയ വിവരമറിഞ്ഞ് വൈകീട്ട് അഞ്ചുമണിയോടെ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എ.റസാഖ്, മണ്ഡലം പ്രസിഡൻറ് വി.എം.ഉമ്മർ എന്നിവർക്കൊപ്പം വീണ്ടും കൊടുവള്ളിയിലെത്തി.
പ്രവർത്തകർ ഹാരമണിയിച്ച് മുനീറിനെ സ്വീകരിച്ചു. തുടർന്ന് മുനീർ വരണാധികാരിയുടെ മുന്നിലെത്തി തെരഞ്ഞെടുപ്പ് വിജയത്തിെൻറ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കൃത്യസമയത്തുതന്നെ വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ഓരോ റൗണ്ടിലെയും ഫലസൂചനകൾ കൈമാറുന്നതിൽ താമസം നേരിട്ടതിനാൽ ഫലപ്രഖ്യാപനം വൈകിയാണ് നടന്നത്.
എകരൂല്‍: ഉണ്ണികുളം പഞ്ചായത്തില്‍നിന്നുള്ള ആദ്യ എം.എല്‍.എ പദവിയുമായി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍നിന്ന് വിജയിച്ച് യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം. എല്‍.ഡി.എഫ് തരംഗത്തില്‍ പി.കെ. ഫിറോസ് മുതല്‍ കെ.എം. ഷാജി വരെ സഹപ്രവര്‍ത്തകര്‍ അടിപതറി വീണപ്പോള്‍ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും നജീബിെൻറ വിജയത്തിന് തിളക്കമേറെയാണ്. പാണക്കാട്ടുനിന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന അവസാന നിമിഷം വരെ ജില്ലയിലെ ഒരു മണ്ഡലം ലഭിക്കുമെന്നായിരുന്നു നജീബിെൻറ പ്രതീക്ഷ. എന്നാല്‍, സ്വപ്നത്തില്‍പോലും കരുതാതിരുന്ന പെരിന്തല്‍മണ്ണയില്‍ പ്രമുഖ വ്യവസായികൂടിയായ മുസ്ലിംലീഗിെൻറ മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാനായ കെ.പി.എം മുസ്തഫയെ നേരിടാനാണ് പാര്‍ട്ടി നിയോഗിച്ചത്.
സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകരുടെ പ്രതിനിധി എന്ന് സ്വയം പരിചയപ്പെടുത്തി നജീബ് കാന്തപുരം പ്രചാരണത്തിനിറങ്ങിയപ്പോള്‍, നാട്ടുകാരനായിട്ടും കേവലം 579 വോട്ടിന് മഞ്ഞളാംകുഴി അലി കഴിഞ്ഞ തവണ നിലനിര്‍ത്തിയ മണ്ഡലത്തില്‍ പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല എന്ന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അങ്ങേയറ്റം വാശിയേറിയ മത്സരത്തിനൊടുവില്‍ വോട്ടെണ്ണലിെൻറ തുടക്കം മുതല്‍ ലീഡ് നില മാറിയും മറിഞ്ഞും വന്ന് അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ നജീബ് 38 വോട്ടി െൻറ ലീഡ് തിരികെ പിടിക്കുകയായിരുന്നു. 2010 ല്‍ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരത്തുനിന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (917) വിജയിച്ചാണ് തെരഞ്ഞെടുപ്പ് രാഷ് ട്രീയത്തിെൻറ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.