കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മനോരോഗ വിഭാഗത്തിലെ അധ്യാപികമാരുടെ പീഡനത്തെ തുടർന്ന് രണ്ട് പി.ജി വിദ്യാർഥികൾ വിഷാദരോഗ ചികിത്സയിലെന്ന് സൂചന. മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ വെച്ച് പരസ്യമായി അപമാനിപ്പിക്കപ്പെടുകയും തിസീസ് ഒപ്പിട്ട് നൽകില്ലെന്നും പരീക്ഷയിൽ മാർക്ക് കുറക്കുമെന്നുമുള്ള ഭീഷണിക്കിരയാവുകയും ചെയ്തതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് വിദ്യാർഥികളെ രോഗാവസ്ഥയിലാക്കിയതെന്ന് സഹപാഠികൾ ആരോപിക്കുന്നു. ഈ രണ്ട് വിദ്യാർഥികൾ കുറേ നാളായി വിഷാദരോഗത്തിന് ചികിത്സയെടുത്തുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി അധ്യാപകരായ ഡോ. എ. അനിതകുമാരി, ഡോ. സി.എ. സ്മിത എന്നിവർക്കെതിരെയാണ് രണ്ടാഴ്ചമുമ്പ് മനോരോഗവിഭാഗത്തിലെ മുഴുവൻ പി.ജി വിദ്യാർഥികളും മാനസിക പീഡനം ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്.ഇതിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ അന്വേഷണത്തിന് നിയോഗിച്ച കമീഷൻ കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെത്തി വിദ്യാർഥികളിൽ നിന്നും മറ്റും മൊഴിയെടുത്തിരുന്നു.
ആറു പെൺകുട്ടികളടക്കം 12 പി.ജി വിദ്യാർഥികളിൽ നിന്നാണ് ആദ്യഘട്ടത്തിൽ കമീഷൻ മൊഴിയെടുത്തത്. അധ്യാപികയുടെ മോശം പെരുമാറ്റം കണ്ടുനിന്ന ഒരു രോഗിയുടെ കൂട്ടിരുപ്പുകാരൻ ഡോക്ടർക്കാണ് ചികിത്സവേണ്ടതെന്ന് പറഞ്ഞതായി ഒരു വിദ്യാർഥി പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ എടുത്തുപറയുന്നുണ്ട്. ഈ പരാതി വിദ്യാർഥി കമീഷന് മുന്നിലും ആവർത്തിച്ചു.ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ കമീഷൻ വിശദമായ മൊഴികളാണ് വിദ്യാർഥികളടക്കമുള്ളവരിൽ നിന്ന് രേഖപ്പെടുത്തിയത്.
ഒരു ദിവസത്തെ സന്ദർശനത്തിൽ പൂർത്തിയാവാത്ത മൊഴിയെടുപ്പ് തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനിലൂടെ തുടരാണ് കമീഷൻ അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ആരോപണ വിധേയരായ അധ്യാപികമാരെ പരീക്ഷാ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് സപ്ലിമെന്‍ററി പരീക്ഷയെഴുതുന്ന രണ്ട് പേർ കൂടി പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.