കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് ബലക്ഷയ വിഷയത്തിൽ ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിനു പുറമെ മറ്റൊരു വിദഗ്ധസമിതിയുടെ പരിശോധനയും നിർദേശങ്ങളും തേടണമെന്നും അതിനുശേഷം മാത്രമേ തുടർ നടപടികളിലേക്ക് കടക്കാവൂ എന്നും തൊഴിലാളി സംഘടനകൾ. കെട്ടിട ബലക്ഷയവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുമ്പോൾ സ്റ്റാൻഡ് മാറുന്നത് ചർച്ചചെയ്യാൻ കോഴിക്കോട് ഡി.ടി.ഒ മനോജ് കുമാർ വിളിച്ചുചേർത്ത യോഗത്തിലാണ് അംഗീകൃത സംഘടനകൾ ഒരേ നിലപാട് മുന്നോട്ടുവെച്ചത്.
ടെൻഡർ നടപടികൾ പൂർത്തിയായി പണി തുടങ്ങുന്ന സമയത്ത് മാത്രമേ ബസ് സ്റ്റാൻഡ് മാറ്റാവൂ. ബലപ്പെടുത്തൽ ജോലി സമയബന്ധിതമായി പൂർത്തിയാക്കുകയും ടെർമിനലിൽ ഇപ്പോൾ ഉപയോഗിച്ചുവരുന്ന എല്ലാ സ്ഥലങ്ങളും തുടർന്നും കെ.എസ്.ആർ.ടി.സിക്ക് ഉപയോഗിക്കാൻ കഴിയും എന്നുള്ള ഉറപ്പ് ബന്ധപ്പെട്ടവരിൽ നിന്ന് രേഖാമൂലം അംഗീകൃത സംഘടനകൾക്ക് ലഭിക്കുകയും വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ബലപ്പെടുത്തൽ ജോലി നടക്കുമ്പോൾ പ്രവൃത്തി നിരീക്ഷിക്കാൻ സംഘടനകൾക്ക് അനുവാദം വേണം. താഴെ ഭാഗത്തെ തൂണുകളുടെ വിസ്താരം കൂട്ടിയാൽ ബസുകൾ നിർത്താൻ സാധിക്കില്ലെന്നും ആ രീതിയിലുള്ള നിർമാണം അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
സർവിസുകൾ പാവങ്ങാട്ടേക്ക് മാറ്റുന്നത് കോർപറേഷന് വലിയ സാമ്പത്തിക ബാധ്യത വരുത്തും. മാത്രമല്ല പാവങ്ങാട്ട് സൗകര്യങ്ങൾ വളരെ അപര്യാപ്തവും കെട്ടിടങ്ങൾ ബലക്ഷയം സംഭവിച്ചതുമാണ്. സർവിസുകൾ നടക്കാവിലെ മേഖല വർക്ഷോപ്പിൽനിന്നും ഓപറേറ്റ് ചെയ്യണം. സർവിസുകൾ മൊഫ്യൂസൽ സ്റ്റാൻഡിലേക്ക് മാറുമ്പോൾ പാലക്കാട്, തൃശൂർ, മഞ്ചേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ നിർത്തുന്ന കിഴക്കുവശത്തുള്ള ട്രാക്കുകൾ മുഴുവനായി കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കണം. സിറ്റി സർവിസുകൾ ഓപറേറ്റ് ചെയ്യാൻ നിലവിലെ ടെർമിനലിന് മുന്നിൽ ബസ് ബേ അനുവദിക്കണം. കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്തുള്ള കിണർ സ്വകാര്യ കമ്പനിക്ക് പതിച്ചുനൽകിയത് പിൻവലിക്കണമെന്നും സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് സി.എ. പ്രമോദ്, ഡി.പി. നിസാർ, പി. ഷൈജു, ടി.കെ. നൗഷാദ്, എൻ.പി. സനീഷ് കുമാർ, എ.എസ്. പ്രബീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.