കോഴിക്കോട്: സർവേ നടത്തുന്നതിന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാരെ സസ്പെൻഡ് ചെയ്തു. ഉള്ള്യേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഒന്നാംതരം സർവേയർ എൻ.കെ. മുഹമ്മദ്, രണ്ടാംതരം സർവേയർ കെ.എം. ബിജേഷ് എന്നിവരെയാണ് വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
മൊടക്കല്ലൂർ നടുത്തലയ്ക്കൽ രാജന്റെ അനുജൻ സത്യന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ 45 സെന്റ് ഭൂമി ഡിജിറ്റൽ സർവേ നടത്തിയപ്പോൾ അളവ് കുറഞ്ഞെന്നും കുറവ് പരിഹരിക്കുന്നതിന് വീണ്ടും സർവേ നടത്തുന്നതിനുള്ള ചെലവ് എന്നും പറഞ്ഞ് ഒന്നാം പ്രതിയായ എൻ.കെ. മുഹമ്മദ് പരാതിക്കാരനിൽനിന്ന് 15,000 രൂപ രണ്ടുതവണയായി കൈപ്പറ്റി. പിന്നീട് സ്ഥലം സർവേ നടത്തുന്നതിന് 10,000 രൂപ രണ്ടാം പ്രതിയും ആവശ്യപ്പെട്ടു. ഇതേ ആവശ്യത്തിന് മുഹമ്മദ് പരാതിക്കാരനെ വിളിച്ച് വീണ്ടും 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
തുടർന്ന് രാജൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. കൈക്കൂലി നേരിൽ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.