representational image
കൊയിലാണ്ടി: തോരായി ആസ്യ ഉമ്മ (52 )വധക്കേസിൽ ഭർത്താവ് ഹുസൈൻ ഹാജിക്ക് (72 )ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജാണ് ശിക്ഷ വിധിച്ചത്. പിഴ തുക ആസ്യ ഉമ്മയുടെ മകൾ ഷിംനക്ക് നൽകണം. അടച്ചില്ലെങ്കിൽ മൂന്നു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസംബർ 17ന് പുലർച്ച രണ്ടു മണിയോടെയാണ് സംഭവം. ഇവരുടെ തോരായി മേലേടത്തു കണ്ടി വീട്ടിൽ വെച്ച് ഭർത്താവായ ഹുസൈൻ ഹാജി, ഉറങ്ങി കിടക്കുകയായിരുന്ന ആസ്യ ഉമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഈ സമയം വീട്ടിൽ ഇവർ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൃതദേഹത്തിൽ 26 കുത്തുകൾ ഉണ്ടായിരുന്നു. വഴക്കാണ് കൊലക്ക് കാരണം. അന്ന് കൊയിലാണ്ടി സി.ഐ ആയിരുന്ന കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിച്ചത്.
27 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകൾ, കൊലക്കുപയോഗിച്ച ആയുധങ്ങൾ, മൊബൈൽ ഫോൺ എന്നിവ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി എം. ജയദീപ് ഹാജരായി. അത്തോളി എസ്.ഐ കെ. രവീന്ദ്രൻ, കൊയിലാണ്ടി അഡീഷനൽ എസ്.ഐ ടി.സി. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. പ്രദീപൻ, ഡബ്ല്യൂ.എസ്.പി.ഒ സൈനബ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.