തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച അരിപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു. അരിപ്പാറയിൽ 23 വർഷത്തിനിടെ 27 പേരാണ് അപകടത്തിൽ മരിച്ചത്. സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഇല്ലാത്തത് ‘മാധ്യമം’ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച രണ്ട് ലൈഫ് ഗാർഡുമാരാണ് അരിപ്പാറയിൽ സുരക്ഷക്കുള്ളത്. സഞ്ചാരികൾ കൂടുതൽ വരുന്ന മാസങ്ങളിൽ രണ്ട് ലൈഫ് ഗാർഡുമാരെകൂടി അധികമായി നിയമിക്കാനാണ് തീരുമാനമായത്. ഡി.ടി.പി.സിയാണ് നിയമനം നടത്തുക. വെള്ളച്ചാട്ടത്തിന് സമീപം വടംകെട്ടി സഞ്ചാരികളെ നിയന്ത്രിക്കും. തിരക്കേറുന്ന അവസരങ്ങളിൽ പൊലീസിന്റെ സഹായം ലഭ്യമാക്കും. അമിതമായി തിരക്കുള്ള ദിവസങ്ങളിൽ പ്രവേശനം നിയന്ത്രിക്കും. സമീപത്തെ പതങ്കയത്ത് വിനോദസഞ്ചാരികളെത്തുന്നത് നിയന്ത്രിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന അരിപ്പാറ വെള്ളച്ചാട്ടത്തിൽ പ്രവേശന ടിക്കറ്റെടുത്താണ് ആളുകൾ അകത്തുകടക്കുന്നത്. എന്നാൽ, സഞ്ചാരികൾക്ക് മതിയായ സുരക്ഷ, വിശ്രമ സൗകര്യങ്ങളില്ല. എല്ലാ വർഷവും ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അധികൃതർ മൗനം പാലിക്കുകയാണ് പതിവ്. വിദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ വെള്ളച്ചാട്ടത്തിലെ അപകടക്കെണി തിരിച്ചറിയാതെ പുഴയിൽ ഇറങ്ങി കുളിക്കുന്നതാണ് അപകടകാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.