തദ്ദേശ സ്ഥാപനങ്ങളിൽ സർവത്ര കരാർവത്കരണം; സാമ്പത്തിക ഇടപാടുകളുടെ മറവിൽ തട്ടിപ്പ്

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലെ അനിയന്ത്രിതമായ കരാർ നിയമനം ഭരണപരമായ അരാജകത്വത്തിനും തട്ടിപ്പിനും കാരണമാകുന്നതായി പരാതി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധ തരം തട്ടിപ്പുകളാണ് ദിവസേന പുറത്തുവരുന്നത്. ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്തത് പാലക്കാട് ജില്ലയിലെ തച്ചമ്പാറ പഞ്ചായത്തിൽ നടന്ന തട്ടിപ്പാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ മുൻകാലങ്ങളിലേക്കാൾ കരാർ ജീവനക്കാർ വർധിച്ചു. മുൻകാലങ്ങളിൽ കരാർ ജീവനക്കാരിലധികവും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ആയിരുന്നെങ്കിൽ ഇപ്പോൾ വിദഗ്ധ ജീവനക്കാരെല്ലാം കരാർ ആയി.

കോടികൾ ചെലവഴിക്കുന്ന തൊഴിലുറപ്പുപദ്ധതി വന്നതോടെ ഗ്രാമപഞ്ചായത്തിലെ മുഖ്യധാര ജീവനക്കാരായി കരാർ ജീവനക്കാരെത്തി. അതുകഴിഞ്ഞ് പദ്ധതി പ്രവർത്തനങ്ങളും സോഫ്‌റ്റ് വെയർ അധിഷ്ഠിത സേവനങ്ങളും മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുന്നതിനായി കരാർ ജീവനക്കാരായി ടെക്നിക്കൽ അസിസ്റ്റന്റുമാർ നിയോഗിക്കപ്പെട്ടു. ഏറ്റവും ഒടുവിൽ കേന്ദ്ര ഫിനാൻസ് കമീഷൻ ഗ്രാന്റ് വൻതുകയായി എത്തിയതോടെ പ്രോജക്ട് അസിസ്റ്റന്റുമാരായും കരാർ ജീവനക്കാരെത്തി. ഇതിൽ ആരും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയോ പൊതുസംവിധാനം വഴിയോ എത്തിയവരല്ല. കാലാകാലങ്ങളിലെ ഭരണ സമിതിയെ സ്വാധീനിച്ച് നിയമിക്കപ്പെട്ടവരാണ്.

ടെക്നിക്കൽ അസിസ്റ്റന്റുമാർ എത്തിയതോടെ ഗ്രാമ പഞ്ചായത്തുകളിൽ സോഫ്‌റ്റ് വെയർ അധിഷ്ഠിത കാര്യങ്ങളുടെ പൂർണനിയന്ത്രണം അവരെ ഏൽപിച്ചു. ഇപ്പോൾ കമ്പ്യൂട്ടർ സംവിധാനങ്ങളുടെ മൊത്തം അധികാരികൾ കരാറുകാരാണ്. രേഖകളിൽ ഡിജിറ്റൽ സിഗ്‌നേച്ചർ പതിപ്പിക്കുമ്പോൾ രജിസ്റ്റർ ചെയ്ത ഫോണിലേക്ക് വരുന്ന ഒ.ടി.പി പറഞ്ഞുകൊടുക്കുന്ന ജോലി മാത്രമാണ് സെക്രട്ടറിമാർക്കുള്ളത്. ഇതേ രീതി തന്നെയാണ് തൊഴിലുറപ്പ് പദ്ധതിയിലും നടന്നുവരുന്നത്. പാലക്കാട് തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ നടന്ന 13 ലക്ഷത്തിന്റെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല.

ധനകാര്യ കമീഷൻ ഗ്രാന്റ് വിനിയോഗിച്ച് നടക്കുന്ന പദ്ധതികളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇ-ഗ്രാം സ്വരാജ് എന്ന സോഫ്‌റ്റ് വെയറിലൂടെയാണ് ധനകാര്യ കമീഷൻ ഗ്രാൻറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ ഇടപാടുകളും നടക്കുന്നത്. വർക്കുകൾ നടത്തുന്നത് തദ്ദേശ ഭരണ എൻജിനീയറിങ് വിഭാഗം ആണെങ്കിലും ‘പേമെന്റ്’ പൂർണമായും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ ഉത്തരവാദിത്തത്തിലാണ്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും തദ്ദേശഭരണ വകുപ്പിന്റെ സോഫ്‌റ്റ് വെയറുകളായ സുലേഖ, കെ- സ്മാർട്ട് എന്നിവയിൽ ഓട്ടോ അപ്ഡേറ്റ് ആകില്ല. ഇങ്ങനെയുള്ള വിവരങ്ങൾ എല്ലാം മാന്വലായിത്തന്നെ ഇവയിൽ അപ്ഡേറ്റ് ചെയ്യണം.

സുലേഖയിൽ ഒരു പ്രോജക്ട് നിരവധി പ്രാവശ്യം റിവിഷൻ നടത്താമെങ്കിലും E- Gram Swaraj ൽ റിവിഷൻ നാല് പ്രാവശ്യമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ ഒരു പദ്ധതിയുടെ ധനകാര്യ വിശകലന ഭാഗം സുലേഖയിലും ഇ-ഗ്രാം സ്വരാജിലും വ്യത്യാസപ്പെടുത്താം. അപ്പോൾ സുലേഖ അതിലെ തുകയുടെ അടിസ്ഥാനത്തിലും ഇ-ഗ്രാം സ്വരാജ് അതിലുൾപ്പെട്ട തുകയുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോകും. സുലേഖയാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെല്ലാം ഇ-ഗ്രാം സ്വരാജ് സംബന്ധിച്ച ജിയോ ടാംഗിങ് മുതൽ പ്രോഗ്രസ് അപ്ഡേഷൻ ഫോട്ടോസ് അപ് ലോഡിങ് ഉൾപ്പെടെ പേമെൻറ് വരെയുള്ള മുഴുവൻ സോഫ്‌റ്റ് വെയർ വർക്കുകളും ചെയ്യുന്നത് പ്രോജക്ട് അസിസ്റ്റൻറുമാരായ കരാർ ജീവനക്കാരാണ്.

ഇവർ കൂടെ എത്തിയ ഇ ഗ്രാം സ്വരാജിൽ സെക്രട്ടറി, എച്ച്.സി, എച്ച്.എ എന്നിവർ ഒരു ശ്രദ്ധയും നൽകാറില്ല. സ്ഥിരം ജീവനക്കാർ ഇതിലൊന്നും പ്രാവീണ്യം നേടാൻ ശ്രമിക്കാറുമില്ല. തദ്ദേശവകുപ്പ് സയോജനവുമായി ബന്ധപ്പെട്ടുള്ള ഇൻറർ ട്രാൻസ് ഫാബിലിറ്റി വന്നതോടെ ഇതുമായൊന്നും ബന്ധമില്ലാത്ത വകുപ്പുകളിലേയും തസ്തികകളിലേയും ജീവനക്കാർ സ്ഥലം മാറ്റങ്ങളിലൂടെ എത്തിയപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും അരക്ഷിതാവസ്ഥയിലായി. ഇതോടെ നിയന്ത്രണം പൂർണമായും വർഷങ്ങളായി ഇവിടങ്ങളിൽ തുടരുന്ന കരാർ ജീവനക്കാരുടെ കൈകളിലായി. ഒരു സ്ഥിരം ജീവനക്കാരൻ പോലും ഇല്ലാതെ പൂർണമായും കരാറുകാർ നിർവഹണം നടത്തുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ബില്ലുകൾ തയാറായി വരുമ്പോൾ ഡിജിറ്റൽ സിഗ്‌നേച്ചർ പതിപ്പിച്ച് പാസാക്കുന്നത് തൊഴിലുറപ്പിലെ കരാർ ജീവനക്കാരോ പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റോ ആയിരിക്കും.

അതേപോലെ കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ച് വരുന്ന പേമെന്റുകൾ ഗ്രാമ പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റും ടെക്നിക്കൽ അസിസ്റ്റന്റും ചേർന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് മാത്രമായും പാസാക്കും. ഇവിടങ്ങളിൽ ഒ.ടി.പി പറഞ്ഞു കൊടുക്കുന്നതു മാത്രമാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ ജോലി. തൊഴിലുറപ്പിലെ മെറ്റീരിയൽ വർക്ക് കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ചേർന്നത് ആയതിനാൽ കേരള സ്റ്റേറ്റ് ആസിറ്റ് ഡിപ്പാർട്ട്മെന്റ് ചെറിയ രീതിയിൽ പരിശോധിക്കുമെങ്കിലും പൂർണമായും കേന്ദ്രസർക്കാർ പദ്ധതിയായ ഫിനാൻസ് കമീഷൻ ഗ്രാൻറ് വിനിയോഗവും ഇ-ഗ്രാം സ്വരാജും ലോക്കൽ ഫണ്ട് ഓഡിറ്റ് ശ്രദ്ധിക്കാറേയില്ല.

കൂടാതെ വകുപ്പ് സംയോജനം വന്നപ്പോൾ ഗ്രാമ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തലാക്കിയിരുന്നു. ഇത് ഇത്തരം തട്ടിപ്പുകൾ തുടരുന്നതിന് സഹായകമായി. ഇതാണ് തട്ടിപ്പുകൾക്ക് തുണയാകുന്നത്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നേതൃത്വത്തിലുള്ള ശക്തമായ പരിശോധന നടത്തിയാൽ മാത്രമേ ഈ വ്യാപക തട്ടിപ്പിന്റെ വ്യാപ്തി പൂർണമായും കണ്ടെത്താൻ കഴിയുകയുള്ളൂ.

Tags:    
News Summary - All contracts should be implemented in local institutions; fraud in financial transactions should be stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.