തെരുവിലെ ആരവം നോക്കി ന്യായാധിപർ തീരുമാനമെടുക്കരുത് -ശ്രീധരൻ പിള്ള

must കോഴിക്കോട്: തെരുവിലെ ആരവങ്ങൾ നോക്കിയല്ല, നിയമാനുസൃതമായ നീതിനോക്കിയാണ് ന്യായാധിപൻ തീരുമാനമെടുക്കേണ്ടതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. കോഴിക്കോട് ജില്ല കോടതിവളപ്പിൽ കാലിക്കറ്റ് ബാർ അസോസിയേഷൻ ഒരുക്കിയ ഗാന്ധിചത്വരം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവിലെ അഭിപ്രായങ്ങൾക്കനുസൃതമായി നിയമസംവിധാനം നീങ്ങരുത്. കുറ്റത്തെ വെറുക്കൂ, കുറ്റവാളിയോട് ക്ഷമിക്കൂവെന്ന ഗാന്ധിവചനമാണ് ഓർക്കേണ്ടത്. ഓരോ ദിവസവും ഗാന്ധി വചനങ്ങൾക്ക് പല തലങ്ങളിലുള്ള വായന വരുകയാണ്. ഗാന്ധിജി അഭിഭാഷകവൃത്തിയിൽ വിജയിച്ചില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ, സൗത്താഫ്രിക്കയിൽ 10,000 ഡോളറിലേറെ സമ്പാദിച്ചിരുന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. ജീവിതത്തിലെ ചില നിമിഷങ്ങളുടെ പ്രത്യാഘാതം ജീവിതകാലം മുഴുവൻ നിലനിൽക്കും. ഗാന്ധിജിയുടെ ജീവിതത്തിലെ അത്തരമൊരു നിമിഷമായിരുന്നു ട്രെയിനിൽനിന്ന് പുറന്തള്ളപ്പെട്ടത്. പിന്നീട് ഗാന്ധിജിക്ക് മുന്നിൽ ലോകം കീഴടങ്ങിയപ്പോഴും അതിനുള്ള ഇച്ഛാശക്തി ലഭിച്ചത് ഈ നിമിഷത്തിൽ നിന്നാണ്. ഗവർണറുടെ ഉത്തരവാദിത്തമെല്ലാം കഴിഞ്ഞാൽ വീണ്ടും കോടിതിയിൽ അഭിഭാഷക കുപ്പായമണിഞ്ഞ് നിൽക്കാൻ തന്‍റെ മനസ്സ് തുടിക്കുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അഡ്വ. എം.എസ്. സജി അധ്യക്ഷത വഹിച്ചു. ഹൈകോടതി ജഡ്ജി പി. ഗോപിനാഥ്, ജില്ല ജഡ്ജി പി. രാഗിണി, അഡ്വ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. അഡ്വ. എം. ജയദീപ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.