കാരശ്ശേരിയിൽ കുടിവെള്ളവിതരണത്തെ ചൊല്ലി 'രാഷ്ട്രീയത്തല്ല്'

മുക്കം: കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ഏറ്റുമുട്ടലിൽ. കുടിവെള്ളപ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ തനത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യാൻ നടപടിയാവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന ഭരണസമിതിയിൽ ഇടത് അംഗങ്ങൾ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, തനത് ഫണ്ട് ഇതിന് ഉപയോഗിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡൻറും യു.ഡി.എഫ് അംഗങ്ങളും ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതായി ഇടത് മെംബർമാർ ആരോപിച്ചു. വിളിച്ച യോഗത്തിന്റെ പ്രാധാന്യംപോലും കണക്കിലെടുക്കാതെ ഇറങ്ങിപ്പോക്ക് നടത്തിയ പ്രസിഡൻറ് ജനങ്ങളെ അപമാനിച്ചതായും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ പറഞ്ഞു. ഇടതു മെംബർമാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡൻറ് വി.പി. സ്മിത പറഞ്ഞു. പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന ഭരണസമിതി യോഗത്തിൽ മുഴുവൻ അജണ്ടകളും ചർച്ച ചെയ്തശേഷമാണ് യോഗം അവസാനിപ്പിച്ചത്. യോഗം തീർന്നശേഷമാണ് എൽ.ഡി.എഫ് മെംബർമാർ കുടിവെള്ള പ്രശ്നം ഉന്നയിച്ചത്. കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന ഒന്നാം വാർഡിൽ ചൊവ്വാഴ്ച തന്നെ പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളമെത്തിക്കേണ്ട സ്ഥലങ്ങൾ സംബന്ധിച്ച് വാർഡ് അംഗങ്ങൾ അടിയന്തരമായി കത്ത് നൽകണമെന്നും പ്രസിഡൻറ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.