മണൽകടത്ത്: കടവുകൾ അടച്ചുകെട്ടൽ പൂർത്തിയായില്ല

മാവൂർ: ചാലിയാറിലെ അനധികൃത മണൽകടത്ത് തടയാൻ നിർദേശിച്ച കടവുകളുടെ അടച്ചുകെട്ടൽ ഇനിയും പൂർത്തിയായില്ല. മാവൂരിലെ വിവിധ കടവുകളിൽ മണൽകൊള്ള വ്യാപകമാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് മാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരത്തേ മാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പാതാറുകൾ ചങ്ങലയിട്ട് അടച്ചുപൂട്ടാൻ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക് മാവൂർ പൊലീസ് നിർദേശം നൽകിയിരുന്നു. ഭരണസമിതി വിഷയം ചർച്ച ചെയ്യുകയും ചങ്ങലയിട്ടു പൂട്ടാൻ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് കടവുകളിൽ കോൺക്രീറ്റ് കാലുകൾ നാട്ടിയിട്ടുണ്ട്. ഈ പ്രവൃത്തി നടന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും തുടർ നടപടി ഉണ്ടായിട്ടില്ല. കോൺക്രീറ്റ് കാലുകളിലെ ദ്വാരത്തിലൂടെ പൈപ്പിട്ട് അടച്ചു പൂട്ടുകയാണ് വേണ്ടത്. എന്നാൽ, ഇത് വേഗത്തിലാക്കാൻ നടപടി ഉണ്ടായിട്ടില്ല. മണൽ കടത്ത് പിടികൂടാൻ പൊലീസ് സ്ഥലത്തെത്തിയപ്പോൾ തോണി പുഴയിൽ താഴ്ത്തുന്നതടക്കമുള്ള സംഭവങ്ങൾ കടവുകളിൽ അരങ്ങേറിയിരുന്നു. പൊലീസ് നടപടിയെ തുടർന്ന് നിലച്ച മണൽകടത്ത് പുനരാരംഭിച്ചതായാണ് വിവരം. നേരത്തേ മണൽവാരൽ നിരോധനം വന്നതോടെ പാതാറുകൾ ഗ്രാമപഞ്ചായത്ത് ചങ്ങല ഉപയോഗിച്ച് അടച്ചിരുന്നു. എന്നാൽ, പിന്നീട് ഇവ തകർത്താണ് മണൽകടത്ത് നടന്നത്. ഈ സാഹചര്യത്തിലാണ് പുതിയ കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് കടവുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.