കോട്ടയം: അനൗൺസ്മെന്റിലെ താളപ്പിഴ മെമ്മു ട്രെയിൻ യാത്രക്കാർക്ക് ദുരിതമാകുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പിന്നീട് റെയിൽവേ പുനഃസ്ഥാപിച്ചെങ്കിലും ഇത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റിൽ ഇടംപിടിക്കാത്തതാണ് പ്രതിസന്ധി.കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ് സ്റ്റേഷനിലെ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മെമു ട്രെയിനുകളിൽ നൽകുന്ന അറിയിപ്പുകളിൽ ഈ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയിട്ടില്ല.
പിറവം സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ അടുത്ത സ്റ്റോപ് മുളന്തുരുത്തി എന്നാണ് ട്രെയിനിൽ നൽകുന്ന അനൗൺസ്മെന്റ്. എന്നാൽ, തൊട്ടടുത്ത കാഞ്ഞിരമറ്റം സ്റ്റേഷനിൽ ട്രെയിൻ നിർത്തും. ഇതോടെ മുളന്തുരുത്തിയെത്തിയെന്ന് കരുതി യാത്രക്കാർ ഇറങ്ങും. പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ശേഷമാണ് പലരും അബദ്ധം മനസ്സിലാക്കുന്നത്. തിരിച്ചുകയറാൻ ശ്രമിക്കുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങിയിട്ടുണ്ടാകും. സ്ഥിരയാത്രക്കാരുടെ അവസരോചിത ഇടപെടൽ മൂലമാണ് പലപ്പോഴും വലിയ അപകടം ഒഴിവാകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വ്യാഴാഴ്ച തലനാരിഴക്കാണ് വയോദമ്പതികൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. മുളന്തുരുത്തി കഴിഞ്ഞാൽ അടുത്ത സ്റ്റോപ് തൃപ്പൂണിത്തുറ സ്റ്റേഷനെന്നായിരുന്നു ട്രെയിനിലെ അറിയിപ്പ്. എന്നാൽ, തൊട്ടടുത്തതായി നിർത്തിയത് ചോറ്റാനിക്കരയിൽ. ഇതറിയാതെ വയോദമ്പതികൾ ഇറങ്ങി. തുടർന്ന് തിരിച്ചുകയറിയപ്പോൾ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
മെമു ട്രെയിനുകൾ പ്ലാറ്റ് ഫോമിൽനിന്ന് തന്നെ വേഗം വർധിക്കുന്നതിനാൽ തിരിച്ചുകയറാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും.ഈ സാഹചര്യത്തിൽ അനൗൺസ്മെന്റ് പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ കോവിഡിനുശേഷം പുനഃസ്ഥാപിച്ച സ്റ്റേഷനുകൾകൂടി ഉൾപ്പെടുത്തുകയോ വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. കോവിഡിനുമുമ്പ് മുഴുവൻ സ്റ്റോപ്പുകളുടെ വിവരങ്ങളും അനൗൺസ്മെന്റ് ചെയ്യുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.