തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ സന്ദർശിച്ചപ്പോൾ 

കോട്ടയം കെ.എസ്.ആർ.ടി.സി ടെർമിനൽ; നിർമാണം അന്തിമഘട്ടത്തിൽ

കോട്ടയം: കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം കെ.എസ്.ആർ.ടി ബസ് ടെർമിനൽ. രാത്രി യാത്രക്കാർക്ക് വിശ്രമ സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമമുറി, പുരുഷന്മാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്ലറ്റ് സംവിധാനം, റിസർവേഷൻ കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങളാണ് പുതിയ ടെർമിനലിൽ ഒരുക്കിയത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. അന്തിമഘട്ടത്തിലെത്തിയ നിർമാണ പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിലയിരുത്തി. ടെർമിനലിൽ എത്തിയ അദ്ദേഹം കരാറുകാരന് നിർദേശങ്ങളും നൽകി.ഒരേസമയം 10 ബസ് നിരനിരയായി ടെർമിനലിന് മുന്നിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പുറപ്പെടുന്ന ബസുകൾ മാത്രമാകും ടെർമിനലിന്‍റെ മുന്നിലെത്തുക.

സ്റ്റാൻഡിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിങ് ടെർമിനലിന്റെ മറുവശത്താണ്. ടെർമിനലിന്‍റെ നിർമാണം പൂർത്തീകരിക്കുന്നതോടെ തിയറ്റർ റോഡ് പൊളിച്ച് വീതികൂട്ടി യാത്രക്കാർക്ക് മറുവശത്തുകൂടിയും പ്രവേശിക്കാൻ കഴിയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഈ ഭാഗത്ത് കടകൾ നിർമിച്ച് കെ.എസ്.ആർ.ടി.സിക്ക് മറ്റൊരു വരുമാനം കൂടി ലഭ്യമാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.45 ദിവസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ജോലികൾ ആരംഭിച്ചതെങ്കിലും വൈകുകയായിരുന്നു.

പലതവണ നിർത്തിവെച്ച നിർമാണം അടുത്തിടെയാണ് വീണ്ടും സജീവമായത്. നിർമാണത്തിന്‍റെ ഭാഗമായി സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ കാന്‍റീൻ കെട്ടിടത്തിന് മുകളിലേക്ക് മാറ്റിയിരുന്നു. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയിരുന്നു. എന്നാൽ, വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പരാതി ഉയർന്നിരുന്നു. മഴയത്ത് വലിയ ദുരിതമാണ് സമ്മാനിച്ചിരുന്നത്. ഇതിൽ വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. പാർക്കിങ് ഗ്രൗണ്ടിൽ മഴയത്ത് ചളിനിറയുന്നതും പതിവായിരുന്നു.

Tags:    
News Summary - Kottayam KSRTC Terminal; Construction is in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.