അന്തർ സംസ്ഥാന തൊഴിലാളികളെ കൂലി നൽകാതെ വഞ്ചിച്ചതായി പരാതി

കോട്ടയം: അന്തർ സംസ്ഥാന തൊഴിലാളികളെ കൂലി നൽകാതെ വഞ്ചിച്ചതായി പരാതി. 57,598 രൂപയാണ് ബംഗാൾ സ്വദേശികളായ തൊഴിലാളികൾക്ക് നൽകാനുള്ളത്. ചങ്ങനാശ്ശേരി സ്വദേശിയായ കോൺട്രാക്ടറുടെ കീഴിൽ ഏറ്റുമാനൂരിലാണ് ഇവർ നിർമാണ ജോലികൾ ചെയ്തത്. കൂലി ലഭിക്കാത്തതിനാൽ ഭക്ഷണം കഴിക്കാൻപോലും പണമില്ലെന്ന് കാരിത്താസിന് സമീപത്തായി താമസിക്കുന്ന ഇവർ പറയുന്നു.

പലതവണ ചോദിച്ചിട്ടും കോൺട്രാക്ടർ പണം നൽകിയില്ല. ഇതോടെ ഇവർ പണി നിർത്തി. പിന്നീട് ചോദിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ കരാറുകാരൻ പറഞ്ഞതായി ഇവർ പറയുന്നു. ഇതോടെ ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.

എന്നാൽ, തൊഴിൽ വകുപ്പിനെ സമീപിക്കാൻ പറഞ്ഞ് പൊലീസ് മടക്കിയയച്ചത്രേ. തൊഴിൽ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ബംഗാൾ സ്വദേശി അബു താഹിർ അലമാണ് ജോലി ഏറ്റെടുത്തത്. 12 തൊഴിലാളികളാണ് വീട് നിർമാണ ജോലികൾ ചെയ്തുവന്നത്. ആദ്യമൊക്കെ പണം നൽകിയെങ്കിലും പിന്നീട് പണം നൽകിയില്ലെന്ന് അബു താഹിർ അലം പറയുന്നു.

ഒരാഴ്ചത്തെ കൂലിയായ 57,598 രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്. കൂലി ലഭിക്കാത്തിനാൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പട്ടിണിയായിരുന്നുവെന്നും അബു താഹിർ പറഞ്ഞു. ബലിപെരുന്നാൾ ആഘോഷിക്കാനോ വീട്ടിലേക്ക് പണം അയക്കാനോ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Complaint of cheating inter-state workers without payment of wages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.