ഷിജോമോൻ നിജു
പാമ്പാടി: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും തുടർന്ന് ബാറിൽവെച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഒളിവിലായിരുന്നവരെ അറസ്റ്റ് ചെയ്തു. മീനടം വട്ടക്കുന്ന് പെരുമ്പറയിൽ വീട്ടിൽ ഷിജോമോൻ ജോസഫ് (39), പാമ്പാടി പൊത്തൻപുറം തലക്കൽ വീട്ടിൽ ടി.എം. നിജു (44) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തായ ഷിജോ ചാക്കോയും ചേര്‍ന്ന് സെപ്റ്റംബർ 30ന് രാത്രി കാളച്ചന്ത ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് ഗൃഹനാഥനുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽകയറി ഗൃഹനാഥനെ ആക്രമിച്ചത്. ഇതിനുശേഷം ഇവർ തൊട്ടടുത്തുള്ള ബാറിൽവെച്ച് പൊത്തൻപുറം സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും ചെയ്തു. യുവാവിനോടും ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് കേസെടുത്ത് പ്രതികളില്‍ ഒരാളായ ഷിജോ ചാക്കോയെ പിടികൂടിയിരുന്നു.
ഒളിവിൽപോയ മറ്റ് പ്രതികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇവരെ തിരുവല്ല കോട്ടായി കോളനിയിൽനിന്ന് അന്വേഷണസംഘം പിടികൂടിയത്. പാമ്പാടി എസ്എച്ച്.ഒ സുവർണകുമാർ, സി.പി.ഒമാരായ അനൂപ്, ജിബിൻ ലോബോ, സുനിൽ, അജേഷ്, ശ്രീജിത്, മഹേഷ്, സുമീഷ് മാക്മില്ലൻ, വിജയരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.