17കാരിയെ തട്ടിക്കൊണ്ട് വന്ന് ഒളിവില്‍ പാര്‍പ്പിച്ച മധ്യപ്രദേശ് സ്വദേശി പിടിയില്‍

നെടുങ്കണ്ടം: ആറുമാസം മുമ്പ് കബീര്‍ദാം ജില്ലയില്‍നിന്ന് 17കാരിയെ തട്ടിക്കൊണ്ട് വന്ന് പലയിടങ്ങളിലായി ഒളിവില്‍ പാര്‍പ്പിച്ച മധ്യപ്രദേശ് സ്വദേശിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്തെയാണ് (25) പിടിയിലായത്. ഛത്തിസ്ഗഢിലെ കബീര്‍ദാം ജില്ലയിലെ കുക്ദൂര്‍ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് ഇടുക്കി ജില്ലയിലുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഛത്തിസ്ഗഢ് പൊലീസും നെടുങ്കണ്ടം പൊലീസും മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചേമ്പളം കൗന്തി ഇല്ലിപ്പാലത്തുനിന്ന് ഹനുമന്ത് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ രാമപുരത്ത് വീട്ടുജോലിക്ക് നിര്‍ത്തിയതായി കണ്ടെത്തി. 2021 ആഗസ്റ്റിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോന്നത്. ഇരുവരും വിവിധയിടങ്ങളില്‍ കറങ്ങിനടന്ന ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഛത്തിസ്ഗഢ് പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് കഴിഞ്ഞ മൂന്ന് മാസമായി പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി നിരീക്ഷണം നടത്തിവരുകയായിരുന്നു. കജനാപ്പാറയില്‍ ഇയാള്‍ക്ക് രണ്ട് സുഹൃത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഇവര്‍ മുഖാന്തരം നെടുങ്കണ്ടം ചേമ്പളം കൗന്തി ഇല്ലിപ്പാലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവിന്റെ നിര്‍ദേശപ്രകാരം സബ് ഇൻസ്പെക്ടര്‍ ജി. അജയകുമാര്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലെ സംഘം ഇയാളെ പിടികൂടി കുക്ദൂര്‍ പൊലീസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.