കോട്ടയം: വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡിങ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി.
ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി വാങ്ങിയ 80000 രൂപയും നല്‍കാനാണ് കമീഷന്‍ ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം.
2024 മേയ് 19 നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി ഹെലി കാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ പിക്കോളോ വെഡിങ്ങിന്‍റെ 95000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹച്ചടങ്ങിലെ മധുരംവെപ്പ് ഉള്‍പ്പെടെ പല മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
പരാതി ഫയലില്‍ സ്വീകരിച്ച കമീഷന്‍ എതിര്‍കക്ഷിയായ പിക്കോളോ വെഡിങ്ങിന്റെ പ്രൊപ്രൈറ്റര്‍ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേ തുടര്‍ന്നാണ് കമീഷന്റെ നടപടി. കമീഷന്‍ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.