വിജയ ഇന്‍റർനാഷനൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം 21ന്

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തി ഇടിഞ്ഞില്ലത്ത് നിർമിച്ച വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം 21ന് നടക്കുമെന്ന് മാനേജിങ് ഡയറക്ടർ കെ.പി. വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 11 ഏക്കർ സ്ഥലത്ത് 75,000 ചതുരശ്രയടി വിസ്തൃതിയിലാണ് സെന്‍റർ പൂർത്തിയായിട്ടുള്ളത്. ലക്ഷ്വറി ഹോട്ടൽ, റിസോർട്ട്, കോൺഫറൻസ് സൗകര്യങ്ങളുടെ സമന്വയമാണ് പ്രകൃതിഭംഗിയിൽ സമൃദ്ധമായ വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ. വലുപ്പത്തിലും അത്യാധുനിക സൗകര്യത്തിലും സംസ്ഥാനത്തു ഒന്നാം നിരയിലാണ്. ഒരേസമയം രണ്ടു ഹെലികോപ്ടറുകൾക്കു പറന്നിറങ്ങാവുന്ന രണ്ട് ഹെലിപാഡും രണ്ടായിരത്തിലധികം ചെറുതും വലുതുമായ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്. 4300പേരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള നാല് ഹാൾ, 15,000 പേർക്ക് ഇരിപ്പിടം ഉറപ്പുവരുത്തുന്ന പൊതുസമ്മേളനത്തിന് അനുയോജ്യമായ മൂന്ന് ഏക്കർ വരുന്ന ഗ്രൗണ്ട്, 2500 പേർക്ക് പങ്കെടുക്കാവുന്ന അനുബന്ധ ചെറുമൈതാനം, സ്റ്റാർ ഹോട്ടൽ നിലവാരമുള്ള താമസസൗകര്യത്തിനായുള്ള എട്ട് മുറി, അത്യാധുനിക കിച്ചണുകൾ, വ്യത്യസ്ത ഡൈനിങ് ഹാൾ, പ്രത്യേക ടോയ്ലറ്റ് ബ്ലോക്കുകൾ, സെൻട്രലൈസ്ഡ് എ.സി സംവിധാനം എന്നിവ പ്രത്യേകതകളാണ്. തിരുവല്ല വെൺപാല സ്വദേശിയായ കെ.പി. വിജയൻ ദുബൈയിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നു. ലഭിക്കുന്ന വരുമാനത്തിൽനിന്ന് നിശ്ചിത വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിനിയോഗിക്കുന്നുണ്ട് . 21ന് രാവിലെ 9.30ന് കൺവെൻഷൻ സെന്ററിൽ ചേരുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്റണി എം.പി അധ്യക്ഷത വഹിക്കും. കൺവെൻഷൻ സെന്റർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വിവിധ ഹാളുകളായ പെരിയാർ ഹാൾ മന്ത്രി വി.എൻ. വാസവനും നിള ഹാൾ മന്ത്രി വീണ ജോർജും പമ്പ ഹാൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യനും കോൺഫറൻസ് ഹാൾ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലോഗോ പ്രകാശനം ജോബ് മൈക്കിൾ എം.എൽ.എയും കബനി ഹാൾ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനും വെബ്സൈറ്റ് ലോഞ്ചിങ് സിനിമ സംവിധായകൻ ബ്ലെസിയും നിർവഹിക്കും. ആദ്യ ബുക്കിങ് കോലഞ്ചേരി ക്രിസ്ത്യൻ മെഡിക്കൽ കോളജ് ചെയർമാൻ ബാബുപോളും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ മാനേജർ അനീഷ് ജോസഫ് വർഗീസും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.