ഏഷ്യയിലെ ആദ്യ സോളാർ റോ-റോ, 18 മാസത്തിനുള്ളിൽ

.നിർമാണം തുടങ്ങി കോട്ടയം: ഏഷ്യയിലെ ആദ്യ സോളാർ റോ-റോയുടെ ഉടമസ്ഥരാകാൻ ജലഗതാഗത വകുപ്പ്. വൈക്കം-തവണക്കടവ് റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന റോൾ ഓൺ റോൾ ഓഫിന്‍റെ (റോ-റോ) നിർമാണത്തിന് തുടക്കമായി.18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കാനാണ് തീരുമാനം. നേരത്തേ ഇ റോ-റോ സർവിസിനാണ് സാധ്യത പഠനം നടത്തിയതെങ്കിലും വൈദ്യുതിക്കൊപ്പം സൗരോർജം ഉപയോഗിക്കുന്നത് ചെലവ് കുറക്കാൻ സഹായിക്കുമെന്ന് കണ്ടതോടെ രണ്ടും ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ബോട്ടെന്ന ആശയത്തിലേക്ക് ജലഗതാഗതവകുപ്പ് എത്തുകയായിരുന്നു. ഇതിൽ പഠനം നടത്തിയ സാങ്കേതിക സമിതി വൈദ്യുതിക്കൊപ്പം സൗരോർജവും ഉപയോഗിക്കാൻ അനുമതി നൽകി. പിന്നാലെ സർക്കാർ ഭരണാനുമതിയും നൽകിയതോടെ ജൂലൈയിൽ നിർമാണത്തിന് തുടക്കമായി. ആലപ്പുഴ പാണാവള്ളിയിലെ സ്വകാര്യയാർഡിലാണ് നിർമാണം. ഇത് പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ആദ്യ വൈദ്യുതി-സൗരോർജ റോ-റോ സർവിസായിത് മാറും. ഡീസൽ റോ-റോ സർവിസുകൾ നഷ്‌ടത്തിലായതോടെയാണ് ഇലക‌്ട്രിക് സംവിധാനത്തെക്കുറിച്ച്‌ ജലഗതാഗത വകുപ്പ് ആദ്യം ആലോചിച്ചത്‌‌. കാര്യക്ഷമതകൂടിയ എൻജിൻ ആവശ്യമായതിനാൽ വലിയതോതിൽ ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നതായിരുന്നു ഡീസൽ  റോ-റോ നഷ്‌ടത്തിലാകാൻ കാരണം. ഇതിനുപകരം വൈദ്യുതി ഉപയോഗിച്ചാൽ 60 ശതമാനം പ്രവർത്തനച്ചെലവ് കുറക്കാമെന്നാണ് വിലയിരുത്തൽ. സൗരോർജം കൂടി ഉപയോഗിച്ചാൽ ഇത്‌ 70 ശതമാനമാക്കാമെന്നാണ്‌ കണ്ടെത്തൽ. 60-40 ശതമാനമാകും വൈദ്യുതി-സൗരോർജ ഉപയോഗ അനുപാതം. ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താൻ കഴിയും. സൗരോർജം പൂർണമായി ഉപയോഗിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. യാത്രാബോട്ടുകളെക്കാൾ മൂന്നിരട്ടി ശേഷിയുള്ളതാകും റോ-റോ. എട്ട് കോടിയോളം രൂപയാണ്‌ നിർമാണച്ചെലവ്‌ പ്രതീക്ഷിക്കുന്നത്. 80 ടൺ വഹിക്കാൻ ശേഷിയുള്ള ഇതിന്‌ 30 മീറ്റർ നീളവും 16 മീറ്റർ വീതിയുമുണ്ടാവും. ഒരു ട്രെയിലർ ഉൾപ്പെടെ നാല്‌ കണ്ടെയ്‌നർ കയറ്റാനാകും. ഇതിനൊപ്പം യാത്രക്കാർക്ക്‌ സഞ്ചരിക്കാനും ഇടമുണ്ടാകും. ജങ്കാര്‍പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ-റോ. ജങ്കാറിൽ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാൽ, റോ റോയിൽ ഒരുവശത്തുകൂടി വാഹനങ്ങള്‍ കയറ്റി മറുവശത്തുകൂടി പുറത്തേക്ക് ഇറക്കാന്‍ കഴിയും. ജലഗതാഗതവകുപ്പിന്‍റെ സോളാർ ബോട്ട് വൻ വിജയമായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പുതുപരീക്ഷണം. നേരത്തേ ബജറ്റിൽ മൂന്നു കിലോമീറ്റർ ദൂരമുള്ള വൈക്കം-തവണക്കടവ് റൂട്ടിൽ റോ റോ സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.