സാമൂഹികവിരുദ്ധർ വാഴകൃഷി നശിപ്പിച്ചു

വൈക്കം: വെച്ചൂർ ഈരയിൽ കുലക്കാറായ വാഴകൃഷി സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു. വെച്ചൂർ ഈരയിൽ പാലത്തിനുസമീപം ഈരയിൽ മണികണ്ഠൻ 23 സെന്‍റ് സ്ഥലത്ത് കൃഷിചെയ്തിരുന്ന 60 ഏത്തവാഴകളാണ് കഴിഞ്ഞ രാത്രി വെട്ടിനശിപ്പിച്ചത്. വാഴത്തോട്ടത്തിന് സമീപം മണികണ്ഠൻ തോടിനോടുചേർന്ന് കെട്ടിയ വള്ളപ്പുരക്ക് സാമൂഹികവിരുദ്ധർ കേടുവരുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ മണികണ്ഠൻ തോട്ടത്തിലെത്തിയപ്പോഴാണ് വാഴകൾ നശിപ്പിച്ചത് കാണുന്നത്. അഞ്ചുമാസം വളർച്ചയെത്തിയ വാഴകൾ രണ്ടാഴ്ചകൂടി കഴിഞ്ഞാൽ കുലക്കുമെന്നായപ്പോഴാണ് വെട്ടിനശിപ്പിച്ചത്. ഒരു ചുവടിന് ഇതിനകം 200 രൂപയോളം ചെലവാക്കിയിരുന്നു. 30,000 രൂപയുടെ നഷ്ടമുണ്ടായതായി മണികണ്ഠൻ പറഞ്ഞു. വെച്ചൂരിൽ വിവിധ ഭാഗങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് ആയിരത്തിലധികം വാഴ മണികണ്ഠൻ കൃഷി ചെയ്തിട്ടുണ്ടെങ്കിലും കൃഷി വെട്ടിനശിപ്പിക്കുന്നത് ആദ്യമാണ്. മൂന്ന് പതിറ്റാണ്ടായി വാഴകൃഷി ചെയ്യുന്ന ഈ പാട്ടക്കർഷകൻ ഇക്കുറി 15 ഏക്കറോളം നിലം പാട്ടത്തിനെടുത്ത് നെൽകൃഷിയും ചെയ്യുന്നുണ്ട്. മൂന്നുവർഷം മുമ്പ് സമീപ പുരയിടത്തിൽ രണ്ടുവർഷത്തിലധികം പ്രായമായ 12 തെങ്ങിൻ തൈകൾ സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചിരുന്നു. കൃഷി നശിപ്പിക്കുന്ന സാമൂഹികവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കിസാൻ സഭ ജില്ല സെക്രട്ടറി ഇ.എൻ. ദാസപ്പൻ ആവശ്യപ്പെട്ടു. പടം: KTL Vazha സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ച വാഴത്തോട്ടത്തിൽ കർഷകൻ ഈരയിൽ മണികണ്ഠൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.