കളഞ്ഞുകിട്ടിയ പണവും രേഖകളും പ്രവാസിക്ക് തിരികെ നൽകി

പൊൻകുന്നം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് കൂലിപ്പണിക്കാരനായ യുവാവ് പ്രവാസിക്കു തിരികെ നൽകി. റാന്നി പെരുനാട് പഴയിടത്ത് ശ്രീകുമാറിന്റെ പഴ്‌സാണ് എലിക്കുളം കുരുവിക്കൂട് കവലയിലെ ഹോട്ടലിന് മുന്നിൽ നഷ്ടപ്പെട്ടത്. സഹോദരന്റെ മരണവിവരമറിഞ്ഞ് ദുബൈയിൽനിന്ന് വരുകയായിരുന്നു ശ്രീകുമാർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് റാന്നിക്ക് കാറിൽ പോകുന്നതിനിടെ എലിക്കുളം കുരുവിക്കൂട് കവലയിലെ ഹോട്ടലിൽ ചായ കുടിക്കാൻ കയറി. പണം നൽകിയ ശേഷം പുറത്തിറങ്ങി പഴ്‌സ് പോക്കറ്റിലിട്ടപ്പോൾ വഴിയിൽ വീണുപോയി. ഇതറിയാതെ യാത്ര തുടർന്നു. പിന്നീട് ഇവിടെയെത്തിയ ആളുറുമ്പ് സ്വദേശിക്ക് ജോജോക്ക് വഴിയിൽനിന്ന് പഴ്‌സ് കിട്ടി. തൊട്ടടുത്തുള്ള പഞ്ചായത്ത് അംഗം മാത്യൂസ് പെരുമനങ്ങാടിനെ പഴ്സ് ഏൽപിച്ചു. പഴ്‌സിലെ രേഖകളിലുള്ള ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ശ്രീകുമാറിനെ കിട്ടി. അപ്പോഴേക്കും 20 കി.മീ. യാത്ര ചെയ്ത് അദ്ദേഹം മണിമലയിലെത്തിയിരുന്നു. തുടർന്ന് തിരികെയെത്തി മാത്യൂസ് പെരുമനങ്ങാടിന്റെ സാന്നിധ്യത്തിൽ ജോജോയിൽനിന്ന് പഴ്‌സ് കൈപ്പറ്റി. KTL VZR 4 Money Purse ചിത്രവിവരണം റാന്നി പെരുനാട് പഴയിടത്ത് ശ്രീകുമാർ ജോജോയിൽനിന്ന് പഴ്‌സ് കൈപ്പറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.