ജില്ലയിലെ കോൺഗ്രസ് പ്രവർത്തനം; അതൃപ്തി തുറന്നുപറഞ്ഞ് കെ. സുധാകരൻ

കോട്ടയം: കോൺഗ്രസ് ജില്ല നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളിലെ അതൃപ്തി തുറന്നുപറഞ്ഞ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ജില്ല കോൺഗ്രസ് നേതൃയോഗത്തിലായിരുന്നു പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്‍റെ വിമർശനങ്ങൾ. മോശം പ്രകടനമാണ് ജില്ലയിലേതെന്നും ഇതിന് മാറ്റം വേണമെന്നും അദ്ദേഹം നിർദേശിച്ചു. നേതാക്കൾ തമ്മിലുള്ള ഭിന്നതയാണ് ജില്ലയിലെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നത്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കോട്ടയത്തെ നേതാക്കൾ തയാറാകണം. മോശം പ്രകടനം തുടർന്നാൽ നേതൃത്വത്തിലടക്കം അഴിച്ചുപണി വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസിന് ഏറ്റവും ശക്തിയുണ്ടായിരുന്നു സ്ഥലമായിരുന്നു കോട്ടയം. ആ നിലയിലേക്ക് മടങ്ങിപ്പോകണം. ഒറ്റക്കെട്ടായി നിന്നാൽ അതിനുകഴിയും. കോട്ടയത്തെ നേതാക്കളും പ്രവർത്തകരുമാണ് ശക്തമായി പോകണോ വീണ്ടും ദുർബലമാകണമോയെന്ന് തീരുമാനിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു. അടുത്തിടെ കോട്ടയത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത സിൽവർലൈൻ ജനകീയ പ്രതിഷേധ സദസ്സ് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് ബഹിഷ്കരിച്ചതിനെ തുടർന്ന് ഉടലെടുത്ത ആശയക്കുഴപ്പം പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നേതൃയോഗം സംഘടിപ്പിച്ചത്. സുധാകരനുപുറമേ, വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ തുടങ്ങി നേതാക്കളുടെ വലിയൊരു നിര യോഗത്തിനെത്തിയിരുന്നു. കോൺഗ്രസ് യോഗത്തിനുശേഷം കോട്ടയം ഡി.സി.സി ഓഫിസിൽ വി.ഡി. സതീശന്‍റെ സാന്നിധ്യത്തിൽ യു.ഡി.എഫ് യോഗവും ചേർന്നു. ഇതിൽ ജില്ലയിലെ യു.ഡി.എഫിലെ പ്രവർത്തനം സജീവമല്ലെന്ന വിമർശനമുണ്ടായി. ഇത് പരിശോധിക്കുമെന്ന് സതീശൻ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.