കാന്തല്ലൂരിലെ ഗ്രാന്‍റീസ് മരങ്ങൾ മുറിക്കാൻ അനുമതി

മറയൂർ: കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂർ വില്ലേജ് പരിധികളിലെ ഗ്രാന്‍റീസ് മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനം. 2013ല്‍ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ പ്രദേശത്തെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് മരം മുറിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന്, ഗ്രാന്‍റീസ് മരങ്ങള്‍ മുറിക്കാന്‍ കഴിയാതെയായി. നീരുറവകള്‍ വറ്റിക്കുന്ന ഗ്രാന്‍റീസ് മരങ്ങള്‍ ആയിരക്കണക്കിന് ഏക്കറില്‍ പടര്‍ന്ന് പന്തലിച്ചതോടെ കൃഷിസ്ഥലങ്ങള്‍ ചുരുങ്ങുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്തു. തുടർന്ന്, മുഖ്യമന്ത്രി ഇടപെട്ട് മരം മുറിക്കാൻ നിബന്ധനകളോടെ അനുമതി നൽകി. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ മരം മുറിച്ചുതുടങ്ങിയെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിലേക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ വീണ്ടും തടസ്സപ്പെട്ടു. തുടർന്ന്, കഴിഞ്ഞ മാസം ഏഴുമുതൽ ഏപ്രിൽ മൂന്ന് വരെ കാന്തല്ലൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ സി.ഐ.ടി.യു, കര്‍ഷക സംഘം എന്നിവയുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തി. കഴിഞ്ഞദിവസം ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണ, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹന്‍ദാസ്, സി.പി.എം മറയൂര്‍ ഏരിയ സെക്രട്ടറി വി. സിജിമോന്‍, സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് എ.എസ്. ശ്രീനിവാസന്‍ എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകാൻ തീരുമാനമായത്. ചിത്രം TDG Grantis. കാന്തല്ലൂരില്‍ വ്യാപകമായി വളര്‍ന്ന് നില്‍ക്കുന്ന ഗ്രാന്‍റീസ് മരങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.