പെയ്ത്തുവെള്ളം ഇറങ്ങിപ്പോകാത്തതിനാല്‍ നെല്ല് ചീഞ്ഞുതുടങ്ങി ചങ്ങനാശ്ശേരി: വേനല്‍മഴയില്‍ കണ്ണീരുതിര്‍ത്ത് കര്‍ഷകര്‍. ആയിരക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൊയ്യാന്‍ പാകമായ നെല്‍ച്ചെടികള്‍ വെള്ളത്തിലായി. ദുരിതങ്ങളെ അതിജീവിക്കുവാന്‍ പ്രതീക്ഷയോടെ ഇറക്കിയ കൃഷിയാണ് ഇത്തവണ കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയത്. വായ്പവാങ്ങിയും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് വേനല്‍മഴ തിമിര്‍ത്തുപെയ്യുന്നത്. നെല്‍ച്ചെടികള്‍ പൂര്‍ണമായും വെള്ളത്തിലടിഞ്ഞു. ചിലത് കിളിര്‍ത്തുതുടങ്ങി. മെഷീന്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ കൊയ്തെടുക്കാനും പ്രയാസമാണ്. ഒരാഴ്ച് തുടര്‍ച്ചയായി വെയില്‍ ലഭിച്ചാല്‍ മാത്രമേ, കൊയ്തെടുക്കാന്‍ സാധിക്കൂ. അപ്പോഴേക്കും നെല്ല് പതിരാകുകയും പൂര്‍ണമായും കൊഴിഞ്ഞുപോകുകയും ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശം, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലും ഏക്കര്‍കണക്കിന് കൃഷിയാണ് നശിച്ചത്. വാഴപ്പള്ളി പഞ്ചായത്തില്‍ പറാല്‍, കുമരങ്കരി ഭാഗങ്ങളിലെ ഓടേറ്റി വടക്ക് ഭാഗത്ത് 230 കര്‍ഷകരുടെ 565 ഏക്കർ കൃഷി, കടമ്പാട്ട് ഭാഗം 125 കര്‍ഷകരുടെ 250 ഏക്കര്‍, പെരുന്നാങ്കരി 25 കര്‍ഷകരുടെ 75 ഏക്കര്‍ എന്നിങ്ങനെയാണ് കൃഷി. നെല്‍ച്ചെടികള്‍ നിലംപറ്റി. മെഷീന്‍ ചാര്‍ജ് ഒരുമണിക്കൂറിന് 1800 രൂപയാണ് എഗ്രിമെന്‍റ്. എന്നാല്‍, ഇപ്പോള്‍ 2000 രൂപയാണ് മണിക്കൂറിന് ചോദിക്കുന്നതെന്ന് ഓടേറ്റി പാടശേഖരസമിതി പ്രസിഡന്‍റ് എ.ആര്‍. രഞ്ജിത് പറഞ്ഞു. തുപ്രം ഭാഗത്ത് 230 ഏക്കറിലാണ് കൃഷി. ഈരത്ര ഇഞ്ചന്‍ തുരുത്ത് 400 ഏക്കര്‍, കരീത്ര 40 ഏക്കര്‍, വാണിയങ്കേരി 40 ഏക്കര്‍, അയ്യംപടവ് സര്‍പ്പകണ്ടം 10 ഏക്കര്‍ എന്നിങ്ങനെ 490 ഏക്കറോളം പാടശേഖരത്തിലെ കൃഷി നശിച്ചു. പായിപ്പാട് പഞ്ചായത്തിലെ ഒന്ന്, 15,16 വാര്‍ഡുകളിലായി 2500 ഓളം ഏക്കറിലാണ് നെല്‍കൃഷി. 600 ഏക്കര്‍ കാവാലിക്കര പാടശേഖരം, 600 ഏക്കര്‍ പൂവം പാടശേഖരം, 600 ഏക്കര്‍ കാപ്പണപറമ്പ് പാടശേഖരം എന്നിങ്ങനെയാണ് പാടശേഖരങ്ങള്‍. ഒരേക്കറില്‍ 60,000 രൂപയുടെ നെല്ലാണ് ലഭിക്കുന്നത്. നെല്ലുകള്‍ വെള്ളത്തില്‍ വീണടിഞ്ഞു. പെയ്ത്തുവെള്ളം ഇറങ്ങിപ്പോകാത്തതിനാല്‍ നെല്ല് ചീഞ്ഞുതുടങ്ങി. പൂവം പാടം, കാവാലിക്കര എന്നിവ 18ന് മെഷീന്‍ ഇറക്കി കൊയ്യാനിരിക്കെയാണ് വെള്ളത്തിലായത്. കാപ്പാണപ്പറമ്പ് 28നും മറ്റ് പാടങ്ങള്‍ 30ന് മുമ്പായി കൊയ്തെടുക്കാനായിരുന്നു. വിളവാകാതെ വെള്ളത്തിലായത് 1000 ഏക്കര്‍ കൃഷിയാണ്. 135 പേരാണ് കാപ്പാണപ്പറമ്പ് പാടശേഖര സമിതിയിലുള്ളത്. 55ഓളം പാട്ടക്കരാറുകാരുമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച് 30ന് മുമ്പ് വിളവെടുപ്പ് പൂര്‍ത്തിയായി ഏപ്രില്‍ ആദ്യവാരം നെല്ല് എടുക്കുമായിരുന്നു. കൃഷി ഇറക്കാന്‍ താമസിച്ചതും ബണ്ടില്‍ വെള്ളം താഴാതിരുന്നതും ഇപ്പോഴത്തെ ദുരിതത്തിന് കാരണമായി. നവംബര്‍ ആദ്യവാരം കൃഷി ആരംഭിച്ചാല്‍ മാത്രമേ മാര്‍ച്ചില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. 15 വര്‍ഷത്തിന് ശേഷമാണ് ഇത്രയും വലിയ കൃഷിനാശമെന്ന് കാപ്പാണപ്പറമ്പ് പാടശേഖര കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം ഒരുമാസം താമസിച്ചാണ് കൃഷിയിറക്കിയതെങ്കിലും കൃഷിഭവന്‍വഴി ഇക്കുറി പുതുതായി കിട്ടിയ പൗര്‍ണമി വിത്തുകള്‍ നല്ല ഫലമാണ് നല്‍കിയത്. എന്നാൽ, വേനല്‍മഴ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയെന്നും ചെട്ടിശ്ശേരിയിലെ വീതികുറഞ്ഞ പാലം വീതികൂട്ടി കൊയ്ത്ത് യന്ത്രം കടന്നുവരാന്‍ സാഹചര്യം നേരത്തേ ഒരുക്കിയിരുന്നെങ്കില്‍ ഇത്രയും നഷ്ടം ഉണ്ടാവില്ലായിരുന്നെന്നും കര്‍ഷകര്‍ പറഞ്ഞു. ഇപ്പോള്‍ പ്രദേശത്ത് കൊയ്ത്ത് യന്ത്രം ഇറക്കണമെങ്കില്‍ രണ്ടുകിലോമീറ്റര്‍ അപ്പുറത്തുള്ള യൂദാപുരത്ത് കൂടിയേ സാധിക്കു. ഒരേക്കര്‍ പാടം കൊയ്യാന്‍ 2200 രൂപയാണ് കൊയ്ത്ത് യന്ത്രത്തിന്‍റെ കൂലി. മഴ മാറിയാലും കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കുറഞ്ഞത് ഒരാഴ്ച് എങ്കിലും വേണ്ടിവരുമെന്നും, ഇപ്പോള്‍തന്നെ വീണുകിടക്കുന്ന കതിരില്‍ വിത്തുകള്‍ മുളച്ചുതുടങ്ങിയിരിക്കുന്നതിനാല്‍ കൊയ്താല്‍തന്നെ വില കിട്ടില്ലെന്നും കര്‍ഷകര്‍ക്കിടയില്‍ ആശങ്കയുണ്ട്. ഒരേക്കറിന് 100 രൂപ എന്ന നിരക്കില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെങ്കിലും ആ കിട്ടുന്ന തുകയൊന്നും ഇവരുടെ നഷ്ടത്തിന്‍റെ നാലിലൊന്നുപോലും വരില്ല. പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഈ ഇന്‍ഷുറന്‍സ് തുക സ്ഥലമുടമയുടെ പേര്‍ക്ക് മാത്രമേ ലഭ്യമാകൂ എന്നിരിക്കെ അവര്‍ അത് പാട്ട തുകയെടുത്തതിനുശേഷമേ നല്‍കുകയുള്ളൂ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്. lead 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.