കോട്ടയം: ഇടവേളക്കുശേഷം തിരുനക്കര തേവരുടെ തിടമ്പേറ്റിയ തിരുനക്കര ശിവനെ നെഞ്ചേറ്റി പൂരാവേശം. പൂരപ്പറമ്പിലേക്ക് തിരുനക്കര ശിവൻ എത്തുന്നുവെന്ന അറിയിപ്പ് മുഴങ്ങിയതോടെ നിർത്താത്ത ആരവത്തിലായി തിരുനക്കര. തിരുനക്കര തേവരുടെ സ്വര്‍ണ തിടമ്പുമായി തിരുനക്കര ശിവന്‍ നടയിറങ്ങിവന്നതോടെ ആവേശം ആർപ്പുവിളികൾക്കും ആരവങ്ങൾക്കും വഴിമാറി. ശിവനെ കാണാൻ ആനപ്രേമികൾ തിക്കിത്തിരക്കി. മൊബൈലുകൾ ചിത്രം പകർത്താനും കാണികൾ മത്സരിച്ചു. പൂരപ്പറമ്പിൽ ഗജവീരന്മാർ അണിനിരന്നപ്പോഴും കണ്ണുകൾ ഏറെയും പിന്തുടർന്നത് ശിവനെയായിരുന്നു. ആറുവർഷത്തെ ഇടവേളക്കുശേഷമാണ് ശിവൻ തേവരുടെ തിടമ്പേറ്റിയത്. 2015ലെ പൂരത്തിലായിരുന്നു അവസാനമായി ശിവൻ തിടമ്പേറ്റിയത്. ഇത്തവണ വീണ്ടുമെത്തിയപ്പോൾ വൻവരവേൽപായിരുന്നു സ്വന്തം തട്ടകത്തിലെ ഗജരാജന് തിരുനക്കര നൽകിയത്. ചിറക്കല്‍ കാളിദാസന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍ എന്നിവർക്കും ഏറെ കൈയടി ലഭിച്ചു. ഭാരത് വിനോദ്, പാമ്പാടി സുന്ദരന്‍, ഗുരുവായൂര്‍ സിദ്ധാര്‍ഥന്‍, ചൈത്രം അച്ചു, മീനാട് വിനായകന്‍, വരടിയം ജയറാം, വേമ്പനാട് അര്‍ജുനന്‍, തോട്ടക്കാട് കണ്ണന്‍, കീഴൂട്ട് ശ്രീകണ്ഠന്‍, കുന്നുംമേല്‍ പരശുരാമന്‍, കിരണ്‍ നാരായണന്‍കുട്ടി, കുന്നത്തൂര്‍ രാമു, കാഞ്ഞിരക്കാട്ട് ശേഖരന്‍, തെച്ചിക്കോട്ട്കാവ് ദേവീദാസന്‍, ഉണ്ണിമങ്ങാട് ഗണപതി, ചിറയ്ക്കാട്ട് അയ്യപ്പന്‍, ഭാരത് വിശ്വനാഥന്‍, വേമ്പനാട് വാസുദേവന്‍, ഉഷശ്രീ ദുര്‍ഗാപ്രസാദ് എന്നീ ആനകളും പൂരപ്പറമ്പിൽ ആവേശക്കാഴ്ചകളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.