ഡെങ്കിപ്പനി സാധ്യത: കർശന ജാഗ്രത പുലർത്തണം -ജില്ല മെഡിക്കൽ ഓഫിസർ

കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. അടച്ചുറപ്പില്ലാത്ത ടാങ്കുകളിലും പാത്രങ്ങളിലും ശേഖരിച്ചുവെക്കുന്ന വെള്ളത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഇടയാകുന്നത് തടയണം. കൊതുക് കടക്കാത്തവിധം അടച്ചതോ വലയിട്ടു മൂടിയതോ ആയ പാത്രങ്ങളിലും ടാങ്കുകളിലും വെള്ളം ശേഖരിച്ച് സൂക്ഷിക്കുക. വേനൽക്കാലത്ത് ശേഖരിക്കുന്ന വെള്ളത്തിലൂടെ മുനിസിപ്പാലിറ്റിയിലെ നാട്ടകം, കുമാരനല്ലൂർ പ്രദേശങ്ങൾ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികൾ, അതിരമ്പുഴ, പുതുപ്പള്ളി, അയ്മനം, എരുമേലി, പനച്ചിക്കാട്, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഡെങ്കിപ്പനി ബാധ ഉണ്ടാകാറുണ്ട്. ജില്ലയിൽ കുടിവെള്ളവിതരണം നടത്തുന്ന ടാങ്കർലോറികളും കുടിവെള്ളത്തിന്‍റെ ഉറവിടങ്ങളും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിക്കും. ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ഉപഭോക്തൃ ദിനാചരണം കോട്ടയം: സംസ്ഥാന സർക്കാറിന്‍റെ രണ്ടാം നൂറുദിനം കർമപരിപാടിയുടെ ഭാഗമായി ലോക ഉപഭോക്തൃദിനത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് അഞ്ച് പ്രധാന പദ്ധതികൾക്ക് തുടക്കംകുറിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് പദ്ധതികളുടെ ജില്ലതല ഉദ്ഘാടനം വൈകീട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി നിർവഹിക്കും. വിൽപന നടത്തുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഓപറേഷൻ ജാഗ്രത, പെട്രോൾ-ഡീസൽ പമ്പുകളിൽ പരിശോധന നടത്തുന്ന ഓപറേഷൻ ക്ഷമത എന്നീ പദ്ധതികളുടെ ഫ്ലാഗ്ഓഫ് കലക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. ദിനാചരണത്തിന്‍റെ ഭാഗമായി രാവിലെ 10 മുതൽ ഉപഭോക്തൃ ബോധവത്കരണ സെമിനാറും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 'കേരളത്തിന് പുതിയ ഉപഭോക്തൃനിയമം' വിഷയത്തിൽ പൊതുസംവാദവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.