അഴകോടെ ഒഴുകാൻ മീനച്ചിലാറിന്​ പ്രത്യേക പദ്ധതി നടപ്പാക്കും -മന്ത്രി

കോട്ടയം: തെളിനീരഴകോടെ സുഗമമായൊഴുകാൻ മീനച്ചിലാറിന്​ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഈരാർ പുനർജനി പദ്ധതി'യുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് അവശ്യമായ കാര്യങ്ങൾ നടപ്പാക്കണമെന്ന് എല്ലാ വകുപ്പുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നദികളും പുഴകളും വീണ്ടെടുക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികൾ സംസ്ഥാനത്തുടനീളം നടന്നുവരുകയാണ്. ഇതിന്‍റെ ഭാഗമായാണ് മീനച്ചിലാറിന്‍റെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിയും നടപ്പാക്കുക. ഒഴുക്ക് തടപ്പെടുത്തി കിടക്കുന്ന മണ്ണ് നീക്കംചെയ്യുന്ന വാഹനത്തിന്‍റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷനായി. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ സുഹ്​റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രോജക്ട് കോഡിനേറ്റർ രമേശ് വെട്ടിമറ്റം, മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതി ജില്ല കോഓഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ മോളിക്കുട്ടി ഇമ്മാനുവേൽ, നഗരസഭ അംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടനകൾ, യുവജന ക്ലബുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒഴുക്കിന് തടസ്സമുണ്ടാക്കുംവിധം രൂപപ്പെട്ടുകിടക്കുന്ന മൺതിട്ടകളം പൊന്തച്ചെടികളും മരക്കമ്പുകളും പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്വസ്തുക്കളും നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. വർഷകാലത്ത് നദിയിലൂടെ ജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കി ജലനിരപ്പ് ഉയരുന്നത് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈരാറ്റുപേട്ട നഗരസഭയുടെ പദ്ധതിക്കൊപ്പം സംസ്ഥാന ജലസേചന വകുപ്പ്, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകൾ, ഹരിതകേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.