ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ ഏറ്റുമാനൂരപ്പന് ആറാട്ട്

ഏറ്റുമാനൂര്‍: നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളില്‍നിന്നുയര്‍ന്ന പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവന്റെ ആറാട്ട് പേരൂര്‍ മീനച്ചിലാറ്റില്‍ നടന്നു. പൂവത്തുംമൂട് കടവില്‍ തന്ത്രിമുഖ്യന്‍ ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠരര് രാജീവര്, മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ആറാട്ട്. എഴുന്നള്ളിപ്പ് തിരിച്ചെത്തി കൊടിയിറങ്ങിയതോടെ മഹാദേവക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവത്തിന് പരിസമാപ്തിയായി. ഏറ്റുമാനൂരപ്പന്റെ ആറാട്ടുദിവസം തന്നെ ആറിന് അക്കരെ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടന്നുവെന്നത് പ്രത്യേകതയായി. വൈകീട്ട് 5.30 കഴിഞ്ഞാണ് ആറാട്ട് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്. വഴിനീളെ ഭക്തര്‍ നിലവിളക്കുകൾ കത്തിച്ച് സ്വീകരിച്ചു. നാടന്‍ കലാരൂപങ്ങളോടൊപ്പം ഗാനമേള, ഭജന തുടങ്ങിയ പരിപാടികളും വഴിനീളെ ഒരുക്കിയിരുന്നു. മകള്‍സ്ഥാനിയായ പേരൂര്‍കാവ് ഭഗവതിയെ വര്‍ഷത്തിലൊരിക്കല്‍ ഏറ്റുമാനൂരപ്പന്‍ കാണാനെത്തുന്ന ദിനം കൂടിയാണ് ആറാട്ട് നടക്കുന്ന കുംഭമാസത്തിലെ തിരുവാതിര നാള്‍. ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളവെ പേരൂര്‍ ചാലക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശൈവ-വൈഷ്ണവ സംഗമത്തിന്റെ ഭാഗമായുള്ള ഇറക്കിപൂജയും ആറാട്ട് സദ്യയും നടന്നു. കോവില്‍പാടത്ത് ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എതിരേൽപിനും ക്ഷേത്രമൈതാനത്ത് എഴുന്നള്ളിപ്പിനും ശേഷമായിരുന്നു ആറാട്ട് വരവും കൊടിയിറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.