കാര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

ചങ്ങനാശ്ശേരി: എം.സി റോഡില്‍ തുരുത്തി പുന്നമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി ദമ്പതികൾക്ക് ദാരുണാന്ത്യം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുറിച്ചി പുത്തന്‍പാലം വഞ്ഞിപ്പുഴയില്‍ സൈജു (43), ഭാര്യ വിബി (39) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.45ഓടെ ആയിരുന്നു നാടിനെ നടുക്കിയ അപകടം. തിരുവല്ല വള്ളംകുളത്ത് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാൻ ഇരുവരും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്നതിനിടെ എതിര്‍ദിശയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറുമായി നിരങ്ങിനീങ്ങിയ കാര്‍ സമീപത്തെ ചായക്കടയില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും ചെത്തിപ്പുഴ ആശുപത്രിയിലും എത്തിച്ചെങ്കിലും സൈജു സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന വിബിയേയും ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോര്‍ത്ത് പറവൂര്‍ ഏഴിക്കര സ്വദേശി ജോമോനും(47) കുടുംബവും സഞ്ചരിച്ച കാറാണ് അപകടം വിതച്ചത്. പരുമല പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി. ഇവര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവർക്ക് കാര്യമായ പരിക്കുകളില്ല. ഞായറാഴ്ചയായതിനാൽ സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. കുറിച്ചി മന്ദിരം കവലയില്‍ 'ഏബല്‍സ്' എന്ന കട നടത്തിവരുകയായിരുന്നു സൈജു. മന്ദിരം ഗേള്‍സ് ഹൈസ്‌കൂളിലെ ക്ലർക്കായിരുന്നു വിബി. വേഴപ്ര സ്വദേശികളായ ഇവര്‍ മന്ദിരം കവലയില്‍ താമസം തുടങ്ങിയിട്ട് 12 വര്‍ഷമായി. സൈജുവിന്‍റെയും വിബിയുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: അമല്‍ (കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി), പരേതനായ ഏബല്‍. സംസ്‌കാരം പിന്നീട്. വേഴപ്ര വഞ്ഞിപ്പുഴ പരേതനായ കുഞ്ഞച്ചന്‍-മറിയാമ്മ ദമ്പതികളുടെ മകനാണ് സൈജു. സഹോദരങ്ങള്‍: സാബു, സാജു, സില്‍വിയ. ചിങ്ങവനം തോട്ടത്ര പരേതനായ ആന്‍ഡ്രൂസ് - വത്സമ്മ ദമ്പതികളുടെ മകളാണ് വിബി. സഹോദരങ്ങള്‍: വിജി, ഐവി. പടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.