'പാർട്ടി പിണറായി വിജയന്‍റെ വൺമാൻ ഷോക്ക് പിന്നാലെ പോകുന്നു'

കോട്ടയം: പാർട്ടി പിണറായി വിജയന്‍റെ വൺമാൻ ഷോക്ക് പിന്നാലെ പോകുന്നുവെന്ന് സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായുള്ള ചർച്ചയിൽ വിമർശനം. മുതിര്‍ന്ന നേതാക്കൾ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പ്രസ്ഥാനം പിണറായി വിജയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായി അധഃപതിച്ചു. ഇ.എം.എസ് സര്‍ക്കാര്‍, നായനാര്‍ സര്‍ക്കാര്‍, വി.എസ്. സര്‍ക്കാര്‍ എന്ന് ജനങ്ങൾ പറഞ്ഞിരുന്ന വികാരത്തോടെയല്ല പിണറായി സര്‍ക്കാര്‍ എന്നു പറയുന്നത്. ഘടകകക്ഷി എന്ന പരിഗണനയില്ലാതെ തന്‍റെ താഴെയുള്ളവരായാണ് പിണറായി വിജയൻ സി.പി.ഐയെ കാണുന്നത്. ആനി രാജ വിഷയം രണ്ടാം ദിവസവും ചർച്ചയിലുയർന്നു. ആനി രാജക്കെതിരെ ആക്ഷേപമുണ്ടായപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാട് ശരിയായില്ല. സംസ്ഥാനത്തുണ്ടാകുന്ന വിവാദ വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് അഭിപ്രായം പറയണമെങ്കില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ വന്ന് അനുവാദം വാങ്ങണമെന്നത് പാര്‍ട്ടിക്കു ഭൂഷണമല്ല. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് മന്ത്രി വി.എന്‍. വാസവൻ ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള മറുപടികളാണ് നൽകിയത്. സഹകരണ മേഖലയുടെ ഇടതുമുഖം നഷ്ടമായതായും രൂക്ഷവിമർശനമുണ്ടായി. വാഴൂര്‍, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മുണ്ടക്കയം മണ്ഡലങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.