മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്നു

നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി ഈരാറ്റുപേട്ട: ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തീക്കോയിൽനിന്ന്​ വാഗമണ്ണിലേക്കുള്ള എളുപ്പവഴിയായ മംഗളഗിരി - ഒറ്റയീട്ടി റോഡ് തകർന്നു. റോഡ് തകർന്നതോടെ ഈ മേഖലയിലെ നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി. വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികൾ മാർമല അരുവിയും സന്ദർശിച്ച് മുപ്പതേക്കർ വഴി ഒറ്റയീട്ടിയിലെത്തി വാഗമണ്ണിന് പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രധാന പാതയായ ഈരാറ്റുപേട്ട- വാഗമൺ റോഡ് തകർന്നതോടെ പ്രദേശവാസികളും സഞ്ചാരികളുമെല്ലാം ഈ റോഡിനെയാണ് ആശ്രയിച്ചിരുന്നത്. കൂടുതൽ ആളുകൾ മുപ്പതേക്കർ- ഒറ്റയീട്ടി റോഡിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ പൊതുമരാമത്ത് വകുപ്പ് ഈ റൂട്ടിൽ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതോടെ റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഓടകളില്ലാത്തതിനാൽ വെള്ളം റോഡിലൂടെ കുത്തിയൊലിക്കുകയാണ്. മഴവെള്ളത്തിനൊപ്പം കഴിഞ്ഞദിവസത്തെ ഉരുൾപൊട്ടലിൽ ചളിവെള്ളവും കല്ലുകളും ഒഴുകിയെത്തിയതോടെ റോഡിന്‍റെ പലഭാഗങ്ങളും പൂർണമായും തകർന്നു. മലവെള്ളപ്പാച്ചിലിൽ കലുങ്കുകൾക്കും തകർച്ചയുണ്ടായി. സമീപത്തെ പുരയിടങ്ങളിൽനിന്നും റബർ തോട്ടങ്ങളിൽനിന്നുമുള്ള വെള്ളം റോഡിലൂടെ ഒഴുകുകയാണ്. പതിവ് റീ ടാറിങ്ങും അറ്റകുറ്റപ്പണിയും നടത്താതെ ഓടകൾ നിർമിച്ച് ആധുനിക നിലവാരത്തിൽ റോഡ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉറവയുള്ളയിടങ്ങളിൽ പാവിങ്​ ടൈൽ പതിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വെള്ളമൊഴുകി ടാറിങ്​ ഇളകി റോഡിന് നടുവിൽ മീറ്ററുകളോളം ദൂരത്തിൽ മണ്ണ് തെളിഞ്ഞ അവസ്ഥയാണ്​. റോഡ് തകർന്നതോടെ ഈ മേഖലയിലെ താമസക്കാരും യാത്രാദുരിതമനുഭവിക്കുകയാണ്. ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിലെ കുഴികൾ തിരിച്ചറിയാനും കഴിയില്ല. മഴക്ക് ശമനമുണ്ടാകുന്നതോടെ വാഗമൺ ടൂറിസം വീണ്ടും സജീവമാകും. എന്നാൽ, പ്രധാന റൂട്ടും സമാന്തരപാതയും ഒരേപോലെ തകർന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. photo മലവെള്ളപ്പാച്ചിലിൽ തകർന്ന മംഗളഗിരി - ഒറ്റയീട്ടി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.