ഈരാറ്റുപേട്ട: നാലുദിവസത്തെ മഴക്കുശേഷം മാനം തെളിഞ്ഞ ആശ്വാസത്തിലാണ് മലയോര മേഖല. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതൊഴിച്ചാൽ മലയോരം വ്യാഴാഴ്ച പൊതുവെ ശാന്തമായിരുന്നു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ നേരിയ ഭയമുണ്ടാക്കിയെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ പൂർണമായും ശമിച്ചു. മലയോരങ്ങളിൽ ബുധനാഴ്ച രാത്രി മഴ ശക്തമായതിനാൽ മീനച്ചിലാറ്റിൽ വെള്ളവും ഒഴുക്കും വർധിച്ചിരുന്നു. പനക്കപ്പാലം ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് ഈരാറ്റുപേട്ട-പാലാ റോഡിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ വഴിക്കടവ് ഭാഗത്ത് വ്യാഴാഴ്ച രാവിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഉച്ചയോടെ പ്രശ്നം പരിഹരിച്ചു. തീക്കോയി പഞ്ചായത്തിൽ വേലത്തുശ്ശേരി മുഴയിൽ സോമന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. പ്രദേശത്ത് ജിയോ കേബിൾ സ്ഥാപിച്ചതിന്റെ ഭാഗമായി എടുത്തകുഴികൾ അപകടക്കെണിയായി. ജോലി പൂർത്തീകരിച്ചതിനുശേഷം കുഴികൾ താൽക്കാലികമായി മണ്ണിട്ട് മൂടിയെങ്കിലും മഴ ശക്തമായപ്പോൾ ഗർത്തമായി മാറുകയായിരുന്നു. വീടിന്റെ മുറ്റത്തെ കെട്ട് പൂർണമായും തകർന്നതിനാൽ മുൻകരുതൽ ഭാഗമായി സോമനും കുടുംബവും അടുത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റി. നിലവിൽ സെന്റ് മേരീസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചുകുടുംബങ്ങൾ താമസിക്കുന്നുണ്ട്. മൂന്നിലവ് പഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ നിരവധി കിണറുകളാണ് ഉപയോഗരഹിതമായത്. മൂന്നിലവ് മുതൽ രണ്ടാറ്റുമുന്നിവരെ 25ഓളം കിണറുകളിൽ വെള്ളം കയറി. ഈ കിണറുകളിൽ സ്ഥാപിച്ചിരുന്ന മോട്ടോറുകൾ ചളികയറി കേടുപാട് സംഭവിക്കുകയും വെള്ളം വൃത്തികേടാകുകയും ചെയ്തു. പത്തോളം പേരുടെ മോട്ടോർപുരയും നശിച്ചു. വാകക്കാട് ഇളംപ്ലാശേരിൽ ബെന്നി തോമസിന്റെ കിണർ ഇടിഞ്ഞു. കിണറ്റിൽ വെള്ളംകയറിയ വീടുകളിൽ കുടിവെള്ളമില്ലാത്ത അവസ്ഥയാണ്. മീനച്ചിലാറ്റിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കിണറ്റിലെ വെള്ളം മോട്ടോർ കൊണ്ട് വറ്റിച്ച് കിണർ വൃത്തിയാക്കാനും സാധിക്കാത്ത അവസ്ഥയാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റി താമസിപ്പിച്ചു. മൂന്ന് പഞ്ചായത്തിലായി ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 45 കുടുംബങ്ങളിൽനിന്ന് 150 പേർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ തലനാട് പഞ്ചായത്തിൽ അടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 15 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ചേരിമല ഭാഗത്ത് മൂന്ന് കുടുംബത്തെ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്റെ നേതൃത്വത്തിൽ ക്യാമ്പിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ പോകാൻ തയാറായില്ല. മീനച്ചിലാറ്റിൽ വെള്ളം കൂടിയതിനെ തുടർന്ന് തിടനാട് പഞ്ചായത്തിൽ കൊണ്ടൂർ സംസ്കാരിക നിലയം, അമ്പറ നിരപ്പെൽ സെന്റ് ജോൺസ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 50 പേരെ മാറ്റിപാർപ്പിച്ചു. അരുവിത്തുറ-കൊണ്ടൂർ റോഡിൽ വല്യച്ഛൻ മലയടിവാരം ഭാഗത്ത് മരംകടപുഴകി ഗതാഗതം സ്തംഭിച്ചു. photo മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ ഇരുമാപ്ര കിഴക്കേടത്ത് മിനിയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.