മഴ തുടരുന്നു; ആശങ്ക അകലുന്നില്ല

പാലാ: കഴിഞ്ഞ നാലു ദിവസമായി പെയ്യുന്ന മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് ആശങ്ക സൃഷ്ടിച്ചു. മീനച്ചിലാറിന് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലായിരുന്നു. പാലാ-പൂഞ്ഞാർ ഹൈവേയിൽ മൂന്നാനിയിലും പനയ്ക്കപ്പാലത്തും അമ്പാറഅമ്പലം ജങ്​ഷനിലും വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം ഉച്ചക്ക് ഒരുമണിയോടെ പൂർണമായും നിലച്ചു. മൂന്നാനിയിലും അമ്പറയിലും റോഡിൽ രണ്ടടിയിലേറെ വെള്ളം കയറി. ഈരാറ്റുപേട്ട ഫ്ലാഷ് നാഷനൽ റോഡിലും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ഭരണങ്ങാനം വിലങ്ങുപാറ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ഭരണങ്ങാനം-പൈക റോഡിലും അമ്പാറ നിരപ്പേൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ഭരണങ്ങാനം-തിടനാട് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വെള്ളം താഴ്ന്ന് തുടങ്ങിയെങ്കിലും രാത്രി തുടർച്ചയായി പെയ്തമഴയിൽ വ്യാഴാഴ്ച പുലർച്ച മുതൽ മീനച്ചിലാറ്റിലും സമീപതോടുകളിലും ജലനിരപ്പുയർന്നതും കൊട്ടാരമറ്റം, മൂന്നാനി, പനക്കപ്പാലം എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതും വീണ്ടും ആശങ്ക ഉയർത്തി. വൈകീട്ടോടെ ഈ ഭാഗങ്ങളിൽനിന്ന് വെള്ളം ഇറങ്ങിയെങ്കിലും അടുത്ത രണ്ടുദിവസത്തേക്ക് കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് ജനങ്ങളെയും വ്യാപാരികളെയും ഭീതിയിലാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.