കേരളത്തില്‍ നടക്കുന്നത് അടിയന്തരാവസ്ഥയുടെ തനിയാവര്‍ത്തനം -കുമ്മനം

കോട്ടയം: പൗരാവകാശങ്ങളെ വിലക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിച്ച് വ്യക്തികളെ തുറുങ്കിലടക്കുകയും ചെയ്യുന്നത് അടിയന്തരാവസ്ഥയുടെ തനിയാവര്‍ത്തനമാണെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. 'പൗരാവകാശബോധവും അടിയന്തരാവസ്ഥയും' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല ജനാധിപത്യം. സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് പ്രസംഗിച്ചാല്‍ തുറുങ്കിലടക്കുകയാണ്. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന പ്രതികാര രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്ര്യത്തെ കുഴിച്ചുമൂടിയെങ്കില്‍ ഇന്ന് പത്രങ്ങളെ ഭരണക്കാരുടെ സ്തുതിപാഠകരാക്കാനും തങ്ങളുടെ താൽപര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. അധികാര ദുര്‍വിനിയോഗം നാശത്തിലെത്തിക്കുമെന്ന് ഓര്‍ക്കണം. അടിയന്തരാവസ്ഥക്കെതിരെ പൊരുതിയവരെ പീഡിപ്പിച്ചു. അവര്‍ക്കുവേണ്ട സഹായം എത്തിക്കാനും ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സമരപോരാളി പി.കെ. രവീന്ദ്രന്‍ വിഷയാവതരണം നടത്തി. ജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് പി.സി. ജോര്‍ജ്, അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിന്‍ ലാല്‍, ജില്ല ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: KTL Seminar അടിയന്തരാവസ്ഥയുടെ 47-ാം വാര്‍ഷികത്തില്‍ കോട്ടയത്ത് നടത്തിയ സെമിനാര്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.