മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണം -ജില്ല വികസന സമിതി

blurb പദ്ധതികൾ പലതും കാരണമില്ലാതെ മന്ദഗതിയിലാകുന്നത് പരിഹരിക്കണമെന്ന്​ നിർദേശം കോട്ടയം: വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നും കാലാവസ്ഥ അനുകൂലമാകുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും ജില്ല വികസന സമിതി യോഗം ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ല വികസനസമിതി യോഗത്തിലാണ് നിർദേശം. പദ്ധതികൾ പലതും കാരണമില്ലാതെ മന്ദഗതിയിലാകുന്നത് പരിഹരിക്കണമെന്നും നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ എല്ലാ വകുപ്പ്​ ഉദ്യോഗസ്ഥരും ശ്രദ്ധപുലർത്തണമെന്നും ജനപ്രതിനിധികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ജലജീവൻമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്ക്​ ആശുപത്രിയിൽ ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയുള്ള പദ്ധതികൾ, ചാമംപതാൽ ഗവ. സ്‌കൂൾ, നെടുംകുന്നം ഗവ. സ്‌കൂൾ, കൊടുങ്ങൂർ സ്‌കൂൾ, നെടുംകുന്നം ടൗൺ സ്‌കൂൾ എന്നിവയുടെ നിർമാണ പുരോഗതി ചീഫ് വിപ്പ് ആരാഞ്ഞു. അടുത്ത ശബരിമല സീസൺ തുടങ്ങുന്നതിന്​ മുമ്പുതന്നെ 26ആം മൈൽ പാലത്തിന്‍റെ നിർമാണം പൂർത്തീകരിക്കണമെന്നും മണിമല പഞ്ചായത്തിലേക്ക്​ കുടിവെള്ള പൈപ്പ് ലൈൻ പാലത്തിലൂടെ സ്ഥാപിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. നഗരത്തിലെ വിവിധ റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ അപകടം വർധിക്കുമെന്നും സത്വര നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരിൽ നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ഉടൻ ലഭ്യമാക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. അക്കൗണ്ട് നമ്പരിലെ പിഴവുമൂലം നഷ്ടപരിഹാരം ലഭിക്കാത്ത 84പേർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്ന് കലക്ടർ മറുപടി നൽകി. എരുമേലി, പൂഞ്ഞാർ തെക്കേക്കര, മുണ്ടക്കയം വില്ലേജ് ഓഫിസുകളുടെ നിർമാണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരിയിൽ നിർത്തിവെച്ച ബോട്ട് സർവിസുകൾ പുനഃസ്ഥാപിച്ച് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്രദുരിതം ലഘൂകരിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി പൂർത്തീകരിച്ച ഒരു ബോട്ട് സർവിസ് ആരംഭിച്ചതായി ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലാ ജനറൽ ആശുപത്രിയിൽ കണ്ണുരോഗ വിഭാഗം ശസ്ത്രക്രിയമുറി പ്രവർത്തനയോഗ്യമല്ലെന്നും നടപടി സ്വീകരിക്കണമെന്നും തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ പറഞ്ഞു. ഏറ്റുമാനൂർ സർക്കാർ ആശുപത്രി പരിസരത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ച പദ്ധതി തുകയുടെ വിനിയോഗ പുരോഗതി വിലയിരുത്തി. യോഗത്തിൽ ജില്ല പ്ലാനിങ്​ ഓഫിസ് റിസർച്ച് ഓഫിസർ ടോം ജോസ് പദ്ധതി പുരോഗതി റിപ്പോർട്ട്​ അവതരിപ്പിച്ചു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട പുരോഗതി സംബന്ധിച്ച് വിവിധ വകുപ്പ്​ മേധാവികൾ വിശദീകരിച്ചു. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.