പരിസ്ഥിതി സംവേദക മേഖല: നിയമനിർമാണം ആവശ്യപ്പെട്ട് വനം മന്ത്രി

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി സംവേദക മേഖല ഉണ്ടാകണമെന്ന സുപ്രീംകോടതി ഉത്തരവിൽ ജനവാസ മേഖലകൾ ഒഴിവാക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിന്‍റെ ആകെ വിസ്തൃതിയിൽ 29 ശതമാനത്തിലധികം വനമാണ്. ആകെ വിസ്തൃതിയുടെ 48 ശതമാനം വരെ പശ്ചിമഘട്ട മലനിരകളാണ്. ഈ കാര്യങ്ങളാൽ ജനവാസത്തിന് യോജിച്ച ഭൂവിസ്തൃതി കുറവാണ്. ജനസാന്ദ്രത കൂടുതലാണ്. ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി മുമ്പാകെയുള്ള ഗോദവർമൻ തിരുമുൽപ്പാട് കേസിൽ നിരന്തരം ഉത്തരവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വ്യക്തമായ വ്യവസ്ഥകൾ അടങ്ങുന്ന നിയമനിർമാണം നടത്തണം. എല്ലാ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കി പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്ന രീതി പാടില്ലെന്നും ഓരോ സംസ്ഥാനത്തിനും സാഹചര്യങ്ങൾ പരിഗണിച്ച് മേഖല തീരുമാനിക്കണമെന്നും ജനവാസമേഖല ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.